കൊച്ചി: പ്രളയത്തില്‍ വീടുകളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നെടുമ്പാശ്ശേരി പഞ്ചായത്തില്‍ തുടങ്ങി. കേരള ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ മൂക്കന്നൂര്‍ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് നെടുമ്പാശ്ശേരി പഞ്ചായത്തില്‍ വിവരശേഖരണം നടത്തുന്നത്. വീടുകളില്‍ നേരിട്ടെത്തിയാണ് വിവരശേഖരണം. റീ ബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. ഗൃഹനാഥന്റെ പേര്, വിലാസം, വാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍, ആധാര്‍ നമ്പര്‍ , ബാങ്ക് അക്കൗണ്ട് നമ്പര്‍, ഉള്‍പ്പെടുന്ന വിഭാഗം തുടങ്ങി വ്യക്തിഗത വിവരങ്ങളോടൊപ്പം നാശനഷ്ടങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തും. വീടുകള്‍ക്കും സ്വത്തുകള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ പടങ്ങളും അപ് ലോഡ് ചെയ്യും.
മൂന്ന് വിഭാഗങ്ങള്‍ തിരിച്ചാണ് നാശനഷ്ടങ്ങള്‍ കണക്കാക്കുന്നത്. വീട് വാസയോഗ്യമല്ലാത്തത്, വീടും ഭൂമിയും പൂര്‍ണമായും നഷ്ടപ്പെട്ടത്, വീടിന് ഭാഗികമായി തകരാറ് സംഭവിച്ചത് എന്നിങ്ങനെയാണ് ഓരോ വിഭാഗവും. ഭാഗികമായി തകരാറ് സംഭവിച്ചത് വീണ്ടും എട്ട് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി പഞ്ചായത്തില്‍ 18 വാര്‍ഡുകളിലാണ് പ്രളയം ദുരിതം വിതച്ചത്.പഞ്ചായത്തിലെ വാര്‍ഡ് 19ല്‍ ചൂണ്ടാം തുരുത്ത് ഷിബുവിന്റെ വീട്ടില്‍ നിന്നും കണക്കെടുപ്പുകള്‍ ആരംഭിച്ചു. പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട വ്യക്തിയാണ് ഷിബു. വാര്‍ഡ് 19ല്‍ 12 പേരാണ് കണക്കെടുപ്പിന് എത്തിയിരിക്കുന്നത്. ഒരാള്‍ 15 മുതല്‍ 20 വരെ വീടുുകളുടെ കണക്കുകളാണ് നോക്കുന്നത്. 232 പേരാണ് കണക്കെടുപ്പിന് എത്തിയിട്ടുള്ളത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് റീ ബില്‍ഡ് കേരള ആപ് രൂപകല്‍പന ചെയ്തത്. പ്രത്യേക പരിശീലനം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ കണക്കെടുപ്പിന് അയക്കുന്നത്. ആപ് കൈകാര്യം ചെയ്യാനുള്ള ഒരു ദിവസത്തെ പരിശീലനമാണ് നല്‍കിയിരിക്കുന്നത്. പടം ഉള്‍പ്പടെ മുഴുവന്‍ കാര്യങ്ങളും അപ് ലോഡ് ചെയ്യാം. ഇന്നലെ നെടുമ്പാശ്ശേരി പഞ്ചായത്തില്‍ 70 ശതമാനം വിവരശേഖരണം പൂര്‍ത്തിയായി.

പടം ക്യാപ്ഷന്‍
നെടുമ്പാശ്ശേരി പഞ്ചായത്തില്‍ പ്രളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വീടുകളിലെത്തി ശേഖരിക്കുന്നു.