കൊച്ചി: പ്രളയത്തിൽ പ്രതീക്ഷകളറ്റ ചേന്ദമംഗലം കൈത്തറിക്ക് കൈത്താങ്ങായി കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ കൈത്തറി വസ്ത്രങ്ങളുടെ പ്രദർശന വിപണനം സംഘടിപ്പിച്ചു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പ്രദർശന വിപണന പരിപാടിയിൽ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 34000 രൂപയ്ക്ക് മുകളിലാണ് വിൽപന നടന്നത്.
പ്രളയത്തിൽ കൈത്തറി മേഖലയ്ക്ക് വൻ നഷ്ടമാണ് സംഭവിച്ചത്. മുന്നൂറോളം കൈത്തി റികൾ നശിച്ചിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് കരുതിവച്ച കൈത്തറി തുണികളാണ് നശിച്ചത്. ചേന്ദമംഗലം കൈത്തറിയിൽ നിർമ്മിച്ച് എറണാകുളം ഡിപ്പോയിലേക്ക് മാറ്റിയ കൈത്തറി വസ്ത്രങ്ങളുടെ പ്രദർശന വിപണനമാണ് അഡ്വക്കേറ്റ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് വിൽപ്പന സംഘടിപ്പിച്ചത്.
സാരി, കാവിമുണ്ട്, ഷർട്ട് തുണി, സെറ്റും മുണ്ടും, തോർത്ത്, കയ്ലി എന്നിങ്ങനെ വിവിധ തരം കൈത്തറി വസ്ത്രങ്ങളാണ് വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിട്ടുള്ളത്. 285 രൂപ മുതൽ 3500 രൂപ വരെ വിലയുള്ള കൈത്തറി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ആറുലക്ഷം രൂപയുടെ സ്റ്റോക്കുകൾ ആണ് പ്രദർശനത്തിൽ വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. കൈത്തറി സാരികൾക്കാണ് ഏറ്റവും കൂടുതൽ ആവിശ്യക്കാർ എത്തുന്നത്. രണ്ടര ലക്ഷം രൂപയോളം അടുത്ത അസോസിയേഷന്റെ സഹായത്തോടെ രണ്ടുദിവസത്തെ പ്രദർശന വിപണനങ്ങളുടെ ഭാഗമായി ലഭിച്ചു. അഡ്വക്കേറ്റ് കാർത്തിക സുകുമാർ, കൈത്തറിി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രമേശ് മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശനവും വില്പനയും നടത്തിയത്.
ഫോട്ടോ ക്യാപ്ഷൻ: ചേന്ദ മംഗലത്തിന് കൈത്താങ്ങായി ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച കൈത്തറി പ്രദർശന വില്പന മേളയിൽ വക്കീലമ്മാർ കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നു