നിരവധി അന്വേഷണങ്ങൾ ഒരൊറ്റ അപേക്ഷയിൽ ചോദിക്കുന്ന ഘട്ടത്തിൽ കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് കാരണത്താൽ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ കഴിയില്ല. അഴിമതി നിർമാർജനം ചെയ്യുന്നതിനും സർക്കാർ ഓഫീസുകൾ സുതാര്യവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്നതിനും ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാൻ പൊതുജനങ്ങൾ പൊതുജനങ്ങൾ തയ്യാറാവണം. എന്നാൽ നിസ്സാര കാര്യങ്ങൾക്കും വ്യക്തിതാൽപര്യങ്ങൾക്കും ശത്രുസംഹാരത്തിനും ഈ നിയമം ദുരുപയോഗം ചെയ്യരുതെന്നും കമ്മീഷൻ ഓർമിപ്പിച്ചു.
ഗുരുവായൂർ നഗരസഭയിൽ എം വി അബ്ദുൽ അസീസിന്റെ പരാതിയിൽ സ്വീകരിച്ച നടപടികളിൽ ചട്ടലംഘനം ഉണ്ടായതിനെ തുടർന്ന് ബന്ധപ്പെട്ട ഓഫീസർക്കും, പൂത്തോൾ കാരന്തരത്ത് അശോക് കുമാർ ചാഴൂർ ഗ്രാമപഞ്ചായത്തിൽ ആവശ്യപ്പെട്ട രേഖ കൃത്യസമയത്ത് നൽകാതിരുന്നതിന് രണ്ട് വിവരാവകാശ ഓഫീസർമാർക്കെതിരെയും നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. അത്താണി സിൽക്കിലെ മാനേജിംഗ് ഡയറക്ടർ, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നിവർക്കെതിരെ മുണ്ടപ്പള്ളി ഖാലിദ് സമർപ്പിച്ച പരാതിയിലും നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ കമ്മീഷണർ ഉത്തരവിട്ടു. വെറ്ററിനറി സർവകലാശാലയിൽ നടന്ന ദേശീയ സെമിനാറിന്റെ ഫൂട്ടേജ് ആവശ്യപ്പെട്ട് ബാംഗ്ലൂർ സ്വദേശി രോഹിത് ചോപ്ര സമർപ്പിച്ച അപേക്ഷയിൽ കൃത്യസമയത്ത് വിവരം ലഭ്യമാക്കാൻ കഴിയാത്തതിന് കാരണം കാണിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അന്നമനട ഗ്രാമപഞ്ചായത്തിലെ ഇലഞ്ഞിപ്പള്ളി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളും പൂങ്കുന്നം ഗവ. ഹൈസ്കൂളിലെ പേഴ്സണൽ രജിസ്റ്റർ രേഖകളും ആവശ്യപ്പെട്ട അപേക്ഷകളിൽ കൃത്യമായി മറുപടി നൽകാത്തത്തിന് അധികൃതരോട് കാരണം കാണിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.