സ്ത്രീ സുരക്ഷ ഭരണകൂടങ്ങളുടെ മുഖമുദ്രയും ഉത്തരവാദിത്വവുമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തില്‍ മാനന്തവാടി നഗരസഭയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ഇ.കെ നായനാര്‍ സ്മാരക കമ്യൂണിറ്റി ഹാളില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പരിപാടിയില്‍ മാനന്തവാടി നഗരസഭ അദ്ധ്യക്ഷന്‍ വി.ആര്‍ പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളിലെ വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടി സ്ത്രീ സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു. വര്‍ത്തമാന കാലഘട്ടത്തിലെ ഏറ്റവും ഹീനമായ അക്രമങ്ങളാണ് സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്നത്. സ്ത്രീകളെ വെറും മാംസ പിണ്ഡങ്ങളായി കാണുന്നവര്‍ സമൂഹത്തിലുണ്ട്. അത്തരം വീക്ഷണങ്ങളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ക്ക് പലപ്പോഴും പുരുഷന്റെ അദ്ധ്വാനത്തോളം വില കല്‍പ്പിക്കപ്പെടുന്നില്ല. പൊതുവെ കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരാണെങ്കിലും സാമൂഹിക വിഷയങ്ങളിലടക്കം പ്രതികരണ ശേഷി പ്രകടിപ്പിക്കാന്‍ മടിക്കുകയാണെന്നും വനിതാ കമ്മിഷന്‍ സംസ്ഥാന അദ്ധ്യക്ഷ സൂചിപ്പിച്ചു. സ്ത്രീ വിരുദ്ധമായ സമീപനങ്ങളില്‍ ശക്തമായ വിമര്‍ശനം ഉന്നഴിക്കാന്‍ സ്ത്രീകള്‍ക്കു കഴിയണം. അവ സ്ത്രീയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ആദ്യ ചുവടാണ്. കേസുകള്‍ പരിഗണിക്കുക എന്നതിലുപരി ബോധവത്കരണ പരിപാടികളിലൂടെ സ്ത്രീകളുടെ ശാക്തികരണമാണ് വനിതാ കമ്മിഷന്‍ ലക്ഷ്യമിടുന്നത്. തൊഴിലാളി – സ്ത്രീ – പൗര എന്ന നിലയില്‍ സ്ത്രീകള്‍ തിരിച്ചറിവ് നേടിയാല്‍ വിവേചനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങും. വരും കാലങ്ങളില്‍ അദ്ധ്യാപനമടക്കമുള്ള തൊഴിലിടങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിക്കും. ഈ സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അത്ര ആശാവഹമല്ലെന്നും വനിതാ കമ്മിഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
സൈബര്‍ നിയമങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ സൈബര്‍ സെല്ല് എ.എസ്.ഐ ശ്രീനിവാസനും പോക്‌സോ നിയമങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജിയും ക്ലാസുകളെടുത്തു. പരിപാടിയില്‍ ഉപാദ്ധ്യക്ഷ ശോഭ രാജന്‍, നഗരസഭ സ്ഥിരം സമിതിയംഗങ്ങളായ പി.ടി ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, വര്‍ഗീസ് ജോര്‍ജ്, മാനന്തവാടി നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.