പരുത്തിപ്പാറ കറ്റച്ചകോണം സർക്കാർ ഹൈസ്‌കൂളിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറിയുടെയും ബാല പദ്ധതിയുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്തെ അറുന്നൂറിലധികം സ്‌കൂളുകളിൽ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി പഠനാന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

കുട്ടികളുടെ ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ നൽകാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2022-23 അക്കാദമിക വർഷം 44 കോടി രൂപ ചെലവഴിച്ച് 460 പ്രീ പ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയെന്നും നടപ്പ് അക്കാദമിക വർഷം ശേഷിക്കുന്ന സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിശു സൗഹൃദപരവും മനഃശാസ്ത്രപരവുമായ വസ്തുതകൾക്ക് പ്രാധാന്യം നൽകി പുറം കളിയിടം, വരയിടം, ഭാഷായിടം, ഗണിതയിടം, ശാസ്ത്രയിടം, സെൻസറി ഇടം, ഇ-ഇടം, കരകൗശലയിടം, അകം കളിയിടം, സംഗീത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കളികളിലൂടെയും രസകരമായ പ്രവർത്തനങ്ങളിലൂടെയും സ്വാഭാവിക പഠനപ്രവർത്തനങ്ങളിലേക്ക് കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയും. മാൻ, ജിറാഫ്, തീവണ്ടി, മയിൽ, അണ്ണാറക്കണ്ണൻ, ജലാശയം, പൂന്തോട്ടം, കിളികൾ തുടങ്ങി കുട്ടികളുടെ മനം കവരുന്ന നിരവധി കാഴ്ചകളാണ് പുറം കളിയിടത്തിലുള്ളത്. 10 ലക്ഷം രൂപയാണ് വർണ്ണക്കൂടാരത്തിനായി ചെലവഴിച്ചത്.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നാലാഞ്ചിറ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ കേരളം ജില്ലാ കോർഡിനേറ്റർ ജവാദ്.എസ്, തിരുവനന്തപുരം ഡി.ഇ.ഒ സുരേഷ് ബാബു. ആർ.എസ്, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.