ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി വിജയത്തിലേക്ക്. എട്ടുവയസിൽ താഴെയുള്ള കുട്ടികൾ ഹൃദ്രോഗം മൂലം മരിക്കുന്നത് പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ലക്ഷ്യത്തിലേക്കെത്തുന്നത് . പദ്ധതി ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുവരെ ചികിത്സ തേടി റജിസ്റ്റർ ചെയ്്തത് 2040ഓളം കുട്ടികളാണ്. ഇതിൽ ശസ്ത്രക്രിയ വേണ്ടിയിരുന്ന 664 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തി. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടന്നത്. എല്ലാ ജില്ലകളിൽ നിന്നും പദ്ധതിയോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.പി.വി അരുൺ പറഞ്ഞു.

ജനന സമയത്ത് സങ്കീർണമായ ഹൃദ്രോഗങ്ങളുമായി പിറക്കുന്ന കുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം .ഈ പദ്ധതി പ്രകാരം റജിസ്റ്റർ ചെയ്ത കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകും.പ്രതിവർഷം 2000 കുട്ടികൾ സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നതെന്നാണ് കണക്കുകൾ. നിലവിൽ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്. ഇത്രയും വലിയ തുക എടുക്കാനില്ലാത്ത രക്ഷകർത്താക്കൾക്ക് ആശ്വാസമാണ് ഹൃദ്യം പദ്ധതി.സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാൽ സ്വസ്ഥ്യകാര്യക്രമുമാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്. യൂനിസെഫും ബോസ്റ്റണിലെ ചിൽഡ്രൻസ് ഹാർട്ട്ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നൽകുന്നു.
ഹൃദ്യം എങ്ങനെ?
കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗം നിർണയിച്ചു കഴിഞ്ഞാൽ രക്ഷിതാക്കൾ hridyam.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന രജിസ്റ്റർ നമ്പരാണ് കുട്ടിയുടെ കേസ് നമ്പറും. കേസുകൾ ഓൺലൈനിലൂടെ പഠിക്കാനായി കേരളത്തിലുടനീളമുള്ള പീഡിയാട്രിക് കാർഡിയോളജിസ്റ്റുകളെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് രോഗത്തിന്റെ തീവ്രതയനുസരിച്ച് കുട്ടിയുടെ ശസ്ത്രക്രിയാ തീയതി തീരുമാനിക്കുക. രജിസ്റ്റർ ചെയ്തവരിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവഹാനി സംഭവിക്കാനിടയുള്ള കുട്ടികളെ പെട്ടെന്ന് ശസ്ത്രക്രിയക്ക് വിധേയരാക്കും. ശസ്ത്രക്രിയ ആവശ്യമില്ലാത്ത കുട്ടികൾക്ക് മികച്ച ചികിത്സ നൽകും.

ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കോട്ടയം ഗവൺമെന്റ് മെഡിക്കൽകോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതിപ്രകാരമുള്ള ചികിത്സാ സൗകര്യമുള്ളത്.