* ലോക പാർപ്പിട ദിനാചരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഭവനനിർമാണത്തിനുള്ള പൊതുശീലങ്ങളിൽ മാറ്റംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഭവനനിർമാണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പാർപ്പിട ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള നിർമാണത്തിൽ പരിസ്ഥിതിസൗഹൃദ നിർമാണപ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. കാഴ്ചപ്പാടുകൾക്ക് മാറ്റം വരുത്തി പരിസ്ഥിതിക്ക് അനുകൂലമായതും ഭാവിതലമുറയ്ക്ക് ഗുണകരമാകുന്നതുമായ നിർമാണങ്ങളാണ് പ്രോത്‌സാഹിപ്പിക്കേണ്ടത്. യുക്തിരഹിതമായ നിർമാണങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയെപ്പോലും അട്ടിമറിക്കുകയാണ്. പ്രകൃതിവിഭവങ്ങളെ ചൂഷണംചെയ്തു അനിയന്ത്രിതമായ നിർമാണങ്ങൾക്ക് ഇനി അനുമതി നൽകാനാവില്ല. വിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിന് മുൻഗണന നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.
വീടുകൾ നിർമിക്കുന്നത് അവരവരുടെ ആവശ്യത്തിനും സൗകര്യത്തിനുമായിരിക്കണം. അല്ലാതെ ആർഭാടവും പൊങ്ങച്ചവും കാട്ടാനാകരുത്. ആകാശസൗധങ്ങൾ മാത്രമല്ല, അടച്ചുറപ്പുള്ള ഒറ്റമുറിയും വീടാണെന്ന തിരിച്ചറിവ് വേണം.
ഭാവിയിൽ വീടുകൾ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമവും ദുരന്തപ്രതിരോധശേഷിയുള്ളതും ആയിരിക്കാൻ നാം പ്രത്യേക നിഷ്‌കർഷ പുലർത്തണം. സാമൂഹ്യവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ നിലനിർത്താനാവുന്ന ഭവനനിർമാണ സംസ്‌കാരം രൂപപ്പെടുത്താൻ പാർപ്പിടദിനാചരണം പ്രേരണയാകണം.
അടച്ചുറപ്പുള്ള പാർപ്പിടം ഓരോ മനുഷ്യന്റെയും അവകാശമാണ്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് 18.78 ദശലക്ഷം വീടുകൾ രാജ്യത്ത് കുറവുണ്ട്. പാർപ്പിടങ്ങളുടെ കുറവുള്ളമ്പോഴും ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കൂടുകയാണ്. കേരളത്തിൽ കാലാകാലങ്ങളായി പൊതു ഇടപെടലിലൂടെ പാർപ്പിടപ്രശ്‌നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാനായിട്ടുണ്ട്. ഇ.എം.എസ് സർക്കാരിന്റെ കാലത്തെ ഭൂപരിഷ്‌കരണനയം ഭവനമേഖലയിൽ വൻ മാറ്റമുണ്ടാക്കിയിട്ടുണ്ട്. തുടർന്നുവന്ന സർക്കാരുകൾ മികച്ച പാർപ്പിടസൗകര്യത്തിനായി നടപടികളെടുത്തു. പാർപ്പിടങ്ങളുടെ എണ്ണത്തിൽമാത്രമല്ല, നിലവാരത്തിലും കേരളം ഒരുപാട് മുന്നോട്ടുപോയി.
വീടില്ലാത്ത ഒരാളും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് മിഷനുമായി മുന്നോട്ടുപോകുന്നത്. അതിന്റെ പ്രവർത്തനങ്ങൾ ചിട്ടയോടെ മുന്നോട്ടുപോകവേയാണ് പ്രളയദുരന്തമുണ്ടായത്. കേരളത്തിന്റെ പുനർനിർമാണം വെല്ലുവിളിയാണ്. പഴയകേരളം പുനർനിർമിക്കുകയല്ല, പുതിയ കേരളം പടുത്തുയർത്തുകയാണ് ലക്ഷ്യം. കൂട്ടായ്മയിലൂടെ പുതുകേരളം കെട്ടിപ്പടുക്കാനും അതിജീവനത്തിന്റെ പുതുമാതൃക ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
നമ്മുടെ രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും ഖരമാലിന്യ കൂമ്പാരം ആരോഗ്യസംരക്ഷണത്തിന് കരിനിഴൽ പരത്തുകയും ഭൂഗർഭ ജല മലിനീകരണം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഖരമാലിന്യസംസ്‌കരണത്തിന് പ്രാധാന്യമുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവാസവ്യവസ്ഥ കൂടി പരിഗണിച്ചുള്ള പാർപ്പിടനിർമാണത്തിനാണ് പ്രാധാന്യം നൽകുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് പാർപ്പിടദിന സന്ദേശം നൽകി. ചടങ്ങിൽ ആസൂത്രണബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ ആശംസയർപ്പിച്ചു. ഭവനനിർമാണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ സ്വാഗതവും ഹൗസിംഗ് കമ്മീഷണർ ബി. അബ്്ദുൽ നാസർ നന്ദിയും പറഞ്ഞു.
തുടർന്ന് ഭവന നിർമാണവും പരിസ്ഥിതിയും, പാർപ്പിടപ്രശ്‌നം: പ്രളയാനന്തര കേരളത്തിൽ, നഗരങ്ങളിലെ ഖരമാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളിൽ സെമിനാറും പാർപ്പിട പ്രശ്‌നോത്തരിയും നടന്നു. സംസ്ഥാന ഭവനനിർമാണ ബോർഡിന്റെയും നിർമിതി കേന്ദ്രയുടെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.