പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളുടെ മാനസിക, വൈകാരിക നിലവാരങ്ങള്‍ക്കനുസരിച്ചുളള വിവിധ പദ്ധതികള്‍ ഡയറ്റ് നടപ്പാക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡയറ്റ്)  കാര്യോപദേശക സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
ക്ലാസ് ലൈബ്രറികളെ പഠനത്തിനു പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.  പ്രീ-സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള അധ്യാപകര്‍ക്ക് ശാക്തീകരണം നല്‍കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ക്രൈസിസ് മാനേജ്‌മെന്റ് എന്നിവയിലെ ധാരണ മെച്ചെപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുളള പ്രഥമാധ്യാപകര്‍ക്ക് വിവിധ മേഖലകളില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും.
ഗവേഷണങ്ങള്‍, സെമിനാറുകള്‍, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക പരിപാടികള്‍, സാക്ഷരതാ പ്രേരക്മാര്‍, ഐ ഇ ഡി റിസോഴ്‌സ് അധ്യാപകര്‍, പ്രീ-സര്‍വീസ് അധ്യാപക വിദ്യാര്‍ഥികള്‍  എന്നിവര്‍ക്ക് ഐ. സി. ടി. പരിശീലനം, അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പ്രൊജക്ടുകള്‍, ശ്രദ്ധ പരിപാടികള്‍ തുടങ്ങിയവ എല്ലാ സ്‌കൂളിലേക്കും വ്യാപിപ്പിക്കും. വിവിധ സഹവാസ – കായിക ക്യാമ്പുകള്‍, ഫാക്കല്‍റ്റി വികസന പരിപാടി തുടങ്ങിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും നടത്തും.
 ഡയറ്റ് പ്രിന്‍സിപ്പല്‍ ബി. ലീലാകൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവല്ലാ നഗരസഭാ കൗണ്‍സിലര്‍ എം. പി. ഗോപാലകൃഷ്ണന്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍   ഡോ. ആര്‍. വിജയമോഹനന്‍, എം. ജി. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. തുളസീധരന്‍, എസ്. സി. ഇ. ആര്‍. ടി. റിസര്‍ച്ച് ഓഫീസര്‍ ദീപ. എന്‍. കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.