പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി പ്രകാരം വായ്പാവിതരണം ആരംഭിച്ചു. ഇതുവരെ 1,44,750 പേരാണ് വായ്പക്ക് അപേക്ഷിച്ചത്. ഇതില്‍ 19,205 അപേക്ഷകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ സി.ഡി.എസിന് കൈമാറി. ബാങ്കുകള്‍ക്ക് 16,218 അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 1,401 പേര്‍ക്ക് വായ്പ അനുവദിച്ചു. മൊത്തം 73.47 കോടി രൂപയാണ് ബാങ്കുകള്‍ അനുവദിച്ചത്.
സംസ്ഥാനത്തെ സഹകരണ-വാണിജ്യ ബാങ്കുകളുമായി സഹകരിച്ചാണ് പുനരുജ്ജീവന വായ്പാ പദ്ധതി നടപ്പാക്കുന്നത്. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. 1.44 ലക്ഷം പേര്‍ക്ക് 957 കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അര്‍ഹരായ എല്ലാവര്‍ക്കും രണ്ടാഴ്ചകൊണ്ട് വായ്പ ലഭ്യമാക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.