കേരളീയം 2023ന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരളീയത്തിനായി വിവിധ സബ് കമ്മിറ്റികൾ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പരിപാടിക്കു മികച്ച ഏകോപനമുണ്ടായെന്നും ഇതിനായി പ്രവർത്തിച്ച മുഴുവൻ പേരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കേരളീയത്തിനായുള്ള ചിട്ടയായ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. ആദ്യ എഡിഷനിലുണ്ടായിട്ടുള്ള ചെറിയ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നടപടികളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, എ.എ. റഹിം എംപി, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി, ഐ.ബി. സതീഷ്, ജി. സ്റ്റീഫൻ, ഒ.എസ്. അംബിക, സി.കെ. ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാർ, കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.