കൊച്ചി: പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരള അക്വാ വെഞ്ച്വേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ (കാവില്‍ ) ലോകബാങ്ക് സംഘം സന്ദര്‍ശനം നടത്തി. വേള്‍ഡ് ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ്, കണ്‍ട്രി ഓപറേഷന്‍ മാനേജര്‍ ഹിഷാം അബു കാഹിന്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

പ്രളയത്തെ തുടര്‍ന്ന് 2.20 കോടി രൂപയുടെ നാശനഷ്ടമാണ് കാവിലില്‍ കണക്കാക്കിയിരിക്കുന്നത്. അലങ്കാര മത്സ്യങ്ങളുടെ ഗവണ്‍മെന്റ് മാര്‍ക്കറ്റിങ് കമ്പനിയാണ് കാവില്‍. ഓഫീസിലെത്തിയ സംഘത്തോട് കാവില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവത്ത് നാശ നഷ്ടങ്ങളുടെ കണക്കുകള്‍ വിശദീകരിച്ചു. അതിനുശേഷം സംഘം പാക്കിങ് ഹബ്ബും സന്ദര്‍ശിച്ചു.

പ്രളയത്തില്‍ കാവില്‍ ഫിഷ് ഫാം ഓഫീസ് നശിച്ചു. കൂടാതെ 6 പാക്കിങ് യൂണിറ്റുകള്‍ക്കും കനത്ത നാശ നഷ്ടം സംഭവിച്ചു. ഒരു യൂണിറ്റില്‍ 432 ഗ്ലാസ്സ് ടാങ്കും 100 ഫെറോസിമന്റ് ടാങ്കും ഉണ്ട്. ഫിഷ് ഫാമിന് കീഴിലുള്ള ഹോംസ്റ്റെസ് യൂണിറ്റുകളും പ്രളയത്തില്‍ നശിച്ചു. ഹോംസ്റ്റെഡുകളുടെ പുനരുദ്ധാരണത്തിന് ഏകദേശം 11 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിഫാം ട്രെയിനിങ് സെന്ററിന് 34 ലക്ഷം രൂപയുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ലീഡ് ഇക്കണോമിസ്റ്റ് ദിലീപ് രാത്ത, ലീഡ് അര്‍ബന്‍ സ്‌പെഷ്യലിസ്റ്റ് ബാലകൃഷ്ണന്‍ മേനോന്‍ , ലീഡ് എക്‌സ്റ്റേഷണല്‍ അഫയേഴ്‌സ് അഡൈ്വസര്‍ സുദീപ് മസുംദാര്‍, ലീഡ് ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ദീപക് സിംഗ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ഡെപ്യൂട്ടി കളക്ടര്‍മാരായ എസ്. ഷാജഹാന്‍, പി.ഡി. ഷീലാദേവി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.