കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കത്തെഴുതി. സംസ്ഥാനത്തെ എൻ.എച്ച്.എമ്മിന്റെ പ്രവർത്തനങ്ങൾക്കായി 2023-24 സാമ്പത്തിക വർഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം ഗഡുവും അനുവദിച്ച് നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തതിനാൽ ആരോഗ്യ രംഗത്തെ പല വിഭാഗങ്ങളും ബുദ്ധിമുട്ട് നേരിടുന്നു. എമർജൻസി ആംബുലൻസ് സർവീസ്, ബയോമെഡിക്കൽ ഉപകരണങ്ങൾ, എൻഎച്ച്എം ജീവനക്കാരുടെ ശമ്പളം, ആശാവർക്കർമാരുടെ ഇൻസെന്റീവ്, പാലിയേറ്റീവ് കെയർ, ഡയാലിസിസ്, തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് നിലവിൽ ഇവ പ്രവർത്തിച്ച് വരുന്നത്. അതിനാൽ എത്രയും വേഗം തുക അനുവദിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.