* മെഡിക്കൽ കോളേജുകൾക്കായി 2.20 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലീകരിക്കുന്നതിനും കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾക്കാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 1.12 കോടി രൂപയും കോട്ടയം മെഡിക്കൽ കോളേജിന് 88.07 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 19.16 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടുതൽ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലമാക്കാൻ വലിയ ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നത്. ഈ സർക്കാരിന്റെ കാലത്ത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കി. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നു വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും കോട്ടയം മെഡിക്കൽ കോളേജിൽ വൃക്ക, കരൾ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളും നടന്നു വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ യാഥാർത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

സംസ്ഥാനത്തെ മുഴുവൻ അവയവദാനവും നിയന്ത്രിക്കുന്നതിന് കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) രൂപീകരിച്ചു. അവയവങ്ങളുടെ പ്രവർത്തനക്ഷമത തീരെ കുറഞ്ഞുവരുന്ന രോഗികളുടെ ജീവൻ നിലനിർത്താനുള്ള ഏക ശാസ്ത്രീയ ചികിത്സാരീതി അവയവം മാറ്റിവയ്ക്കലാണ്. നിലവിൽ വൃക്ക മാറ്റിവയ്ക്കാനായി 2265 പേരും, കരൾ മാറ്റിവയ്ക്കാനായി 408 പേരും, ഹൃദയം മാറ്റിവയ്ക്കാനായി 71 പേരും, കൈകൾ മാറ്റിവയ്ക്കാനായി 11 പേരും, പാൻക്രിയാസ് മാറ്റിവയ്ക്കാനായി 10 പേരും, ചെറുകുടൽ മാറ്റിവയ്ക്കാനായി 3 പേരും, ശ്വാസകോശം മാറ്റിവയ്ക്കാനായി 2 പേരും കെ സോട്ടോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനം, മരണാനന്തര അവയദാനം വഴി അവയവം ലഭിക്കാത്ത സാഹചര്യത്തിൽ മാത്രം ആശ്രയിയ്ക്കാവുന്ന ചികിത്സാ രീതിയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു ദാതാവ്, അവയവങ്ങൾ ദാനം ചെയ്യുമ്പോൾ അത് എട്ട് പേർക്ക് പുതുജീവിതം പകരും. ഏറ്റവും ശാസ്ത്രീയവും, വികസിത രാജ്യങ്ങൾ എല്ലാം പിന്തുടരുന്നതുമായ മരണാനന്തര അവയവദാനം പ്രോത്സാഹിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.