* വിലകൂടിയ കാൻസർ മരുന്നുകൾ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു

കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ ഇതിലൂടെ നിർണായക ഇടപെടലാണ് നടത്തുന്നത്. 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകുന്നതാണ്.

കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്. വളരെ വിലപിടിപ്പുള്ള മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കും. സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ.) കാരുണ്യ ഫാർമസികൾ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാർമസികളിൽ ‘ലാഭ രഹിത കൗണ്ടറുകൾ’ ആരംഭിക്കും. ജൂലൈ മാസത്തിൽ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുമുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാർമസികൾ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകൾ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കുന്നതാണ്.

കാൻസർ ചികിത്സാ, പ്രതിരോധ രംഗത്ത് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. സംസ്ഥാനത്ത് ആദ്യമായി ആർസിസിയിലും എംസിസിയിലും കാൻസറിന് റോബോട്ടിക് സർജറി ആരംഭിച്ചു. പ്രധാന ആശുപത്രികൾക്ക് പുറമേ 25 ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. മലബാർ കാൻസർ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച് ആയി ഉയർത്തി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. കാൻസർ പ്രിവന്റീവ് ക്ലിനിക്കുകൾ ആരംഭിച്ചു. ആർസിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കി. കുട്ടികളിലെ കണ്ണിന്റെ കാൻസറിന് എംസിസിയിൽ നൂതന ചികിത്സാ സംവിധാനമൊരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കാൻസറുകൾക്ക് സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയിൽ നടപ്പിലാക്കി.

ഗർഭാശയഗള കാൻസർ കണ്ടെത്തുന്നതിനുള്ള ‘സെർവി സ്‌കാൻ’ ആർസിസി വികസിപ്പിച്ചു. സെർവിക്കൽ കാൻസറിന് എതിരായുള്ള എച്ച്.പി.വി. വാക്സിനേഷൻ പ്ലസ് വൺ, പ്ലസ് ടു തലത്തിലെ പെൺകുട്ടികൾക്ക് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആർസിസിയിൽ അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആർ.ഐ. യൂണിറ്റും 3 ഡി ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റും സ്ഥാപിച്ചു. സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ/താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ് സ്മിയർ സംവിധാനമൊരുക്കി വരുന്നു. ആദ്യഘട്ടത്തിൽ 8 ആശുപത്രികളിൽ മാമോഗ്രാം സംവിധാനമൊരുക്കി. മലബാർ കാൻസർ സെന്ററിൽ മജ്ജമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ബോൺമാരോ ഡോണർ രജിസ്ട്രി ആരംഭിച്ചു.

ജീവിതശൈലീ രോഗങ്ങളേയും കാൻസറിനേയും പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സർക്കാർ ആർദ്രം ജീവിതശൈലി രോഗനിർണയ ക്യാമ്പയിൻ ആരംഭിച്ചു. 30 വയസിന് മുകളിലുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് ആദ്യ വർഷം നടത്തി. 46,000ത്തിലധികം പേരെ കാൻസർ പരിശോധനയ്ക്ക് വിധേയമാക്കി. കാൻസർ കണ്ടെത്തിയവർക്ക് തുടർ പരിശോധനകളും ചികിത്സയും ഉറപ്പാക്കി. കാൻസർ സ്‌ക്രീനിംഗ് പോർട്ടൽ, കാൻസർ ഗ്രിഡ് എന്നിവ നടപ്പിലാക്കി. ഇതോടൊപ്പം കാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതോടു കൂടി നൂതന കാൻസർ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് പോലും പ്രാപ്യമാകും.