നിലവിലെ കേരള പരിഷ്‌കൃത സമൂഹം ഉടലെടുത്തത് പിന്‍തലമുറക്കാരുടെ ജീവത്യാഗങ്ങളിലൂടെയാണെന്ന് എം.ബി രാജേഷ് എം.പി. ജാതി ലിംഗ വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുമതവിഭാഗക്കാര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്നാണ് 1936ലെ ക്ഷേത്രപ്രവേശന വിളംബരം. ആത്മവിശ്വാസത്തോടെ വളര്‍ന്നുവരുന്ന സ്ത്രീ സമൂഹത്തെ ശുദ്ധ-അശുദ്ധിയുടെ പേരില്‍ മാറ്റിനിര്‍ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്് സംസാരിക്കുകയായിരുന്നു എം.പി. വൈക്കം സത്യാഗ്രഹം, കൂട്ടംക്കുളം സമരം, മുന്തിരികിണര്‍ സമരം, അരുവിപുറം പ്രതിഷ്ഠ, മിശ്രഭോജനം തുടങ്ങിയ ചരിത്രയേടുകളില്‍ ഇടംപിടിച്ച പ്രക്ഷോഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പരിപാടിയില്‍ അനുസ്മരിച്ചു.
യുക്തിബോധത്തിന്റെയും ശാസ്ത്രത്തിന്റെയും വളര്‍ച്ച കൊണ്ടാണ് മനുഷ്യന്‍ പുരോഗമിച്ചിരിക്കുന്നതെന്നും വിശ്വാസം കൊണ്ട് ഒന്നും നേടിയിട്ടില്ലെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ കെ.ജി. പൗലോസ് പറഞ്ഞു. മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കുന്ന പ്രക്രിയയാണ് നവോത്ഥാനം. യുക്തി ബോധത്തിലൂടെയും ശാസ്ത്രചിന്തയിലൂടെയും യുവതലമുറ വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് ചന്ദ്രനഗര്‍ കൈരളി കളരി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയോധന മുറകളുടെ ആവിഷ്‌കാരവും നടന്നു. പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പരിപാടിയില്‍ എ.ഡി.എം ടി. വിജയന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ അജയന്‍, ഐ ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹനന്‍, മന്ത്രി എ.കെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. സി.പി പ്രമോദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രിയ.കെ ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, നീന വാരിയര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.നാരായണന്‍, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, ടി.നൗഷാദ്, ശിവരാജേഷ് എന്നിവര്‍ പങ്കെടുത്തു.