സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്രഗവൺമെന്റ് തയാറാകണമെന്ന് തിരുവനന്തപുരത്ത് നടന്ന വിവിധ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ആവശ്യപ്പെട്ടു. ഇതിനായി യോജിച്ച പ്രവർത്തനങ്ങൾ നടത്താനും കേന്ദ്ര ധനകാര്യ കമ്മീഷനുമായി ചർച്ചകൾ തുടരുകയും ചെയ്യും

വിഭവ വിതരണത്തിലെ പുരോഗതിയിൽ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് തെലങ്കാന  ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു അഭിപ്രായപ്പെട്ടു.  സംസ്ഥാനങ്ങളുടെ മികച്ച പ്രകടനങ്ങൾക്ക്  പ്രോത്സാഹനം  നൽകാതെയുള്ള വിഭവ കൈമാറ്റം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. അസമത്വം കുറയ്ക്കാനുള്ള ഭരണഘടനയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം കുറക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങൾക്ക് ധനവിഹിതം കുറക്കുന്നതിലൂടെ  പുരോഗതിയും കാര്യക്ഷമതയും കുറയുന്ന സാഹചര്യമുണ്ട്. പുനർവിതരണത്തിന് പരിധി നിശ്ചയിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ അംഗീകരിക്കാനും കേന്ദ്രം തയാറാകണം.

 കേന്ദ്രത്തിനുള്ള സംസ്ഥാനങ്ങളുടെ നികുതി സംഭാവനകൾ കൃത്യമായി കണക്കാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ജിഎസ്ടി വഴി സംഭാവന ചെയ്യുന്നതിന്റെ 60 ശതമാനം എങ്കിലും തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ബാക്കി 40 ശതമാനം പുനർവിതരണം ചെയ്യാവുന്നതാണ്.  പകരമായി, പ്രകടനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തുല്യമായ വിതരണം ഉറപ്പാക്കാനുള്ള ഏകകങ്ങൾ ഉപയോഗിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു

സംസ്ഥാനങ്ങൾ ഏറ്റെടുക്കുന്ന സാമൂഹിക, വികസന പദ്ധതി ചെലവുകളും നമുക്ക് ലഭ്യമായ വിഭവങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ പറഞ്ഞു. കേന്ദ്ര സർക്കാരിനെ അപേക്ഷിച്ച് മൊത്തം ചെലവിന്റെ വലിയ പങ്ക് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. സംസ്ഥാനങ്ങൾക്ക് മതിയായ വിഭവങ്ങൾ സ്വരൂപിക്കാൻ കഴിയാതെ വരുമ്പോൾ സുസ്ഥിരമല്ലാത്ത  സാഹചര്യം സൃഷ്ടിക്കുന്നു.

 ജിഎസ്ടി നിലവിൽ വന്നത് ഒരു സുപ്രധാന പരിഷ്‌കാരമാണെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം അപകടകരമായ അവസ്ഥയിലാക്കി.  ജിഎസ്ടി നഷ്ടപരിഹാര കാലയളവ് അവസാനിച്ചതിനാൽ ഇത് വളരെ രൂക്ഷമാണ്.  പഞ്ചാബ്, പ്രാഥമികമായി കാർഷിക സംസ്ഥാനമായതിനാൽ ജിഎസ്ടിക്ക് മുമ്പുള്ള വരുമാന അടിത്തറയിൽ കുത്തനെ ഇടിവ് നേരിട്ടു.  16-ാം ധനകാര്യ കമ്മീഷൻ സമഗ്രമായി പരിഗണിക്കുമെന്ന്  പ്രതീക്ഷിക്കുകയാണ്.   പഞ്ചാബിന് പ്രതിവർഷം 20,000 കോടി രൂപയുടെ വരുമാന നഷ്ടം ഇന്ന് നേരിടേണ്ടിവരുന്നു.

 കേന്ദ്രം സംസ്ഥാനങ്ങളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ടതുൾപ്പെടെ അർഹമായ വിവിധ കുടിശികകൾ തടഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്.  ഇത് ദീർഘകാലത്തേക്ക് തുടർന്നാൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള സംസ്ഥാനങ്ങളുടെ ശേഷിയെ സാരമായി ബാധിക്കും. ഒരു അതിർത്തി സംസ്ഥാനമെന്ന നിലയിൽ പഞ്ചാബ് ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ സവിശേഷമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ ന്യായമായ ധന വിഹിതം നേടിയെടുക്കാൻ കോൺക്ലേവ് സഹായകരമാകും. ഇത് സംഘടിപ്പിച്ചതിനും  ആതിഥ്യത്തിനും കേരള സർക്കാരിനോടുള്ള  നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം തുടങ്ങിയ സാമൂഹിക വികസനവും പൊതു സേവനങ്ങളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങളെ ഏൽപ്പിച്ചിരിക്കുമ്പോൾ, വരുമാനം സൃഷ്ടിക്കുന്നതിനുള്ള അധികാരത്തിന്റെ ഭൂരിഭാഗവും യൂണിയൻ നിലനിർത്തുന്ന അവസ്ഥയാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നതെന്ന് തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു അഭിപ്രായപ്പെട്ടു.

 സെസ്സുകളും സർചാർജുകളും ഏർപ്പെടുത്തിയതിനാൽ ഫലപ്രദമായ ധന വിഹിതത്തിലെ വിഭജനം സാധ്യമാകാതെ പോയി. അതേസമയം, കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് സംസ്ഥാനങ്ങൾ ഉയർന്ന വിഹിതം നൽകുന്നതും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.

തമിഴ്‌നാടിനെ പോലെ വികസനത്തിൽ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളേറെയാണ്. ഒമ്പതാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്ര ധന വിഹിതം 7.931 ശതമാനത്തിൽ നിന്ന് 15-ാം ധനകാര്യ കമ്മീഷനിലെത്തുമ്പോൾ 4.079 ശതമാനമായി  കുറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ മേൽ അധിക സാമ്പത്തിക സമ്മർദ്ദം ചെലുത്തുക മാത്രമല്ല, നേട്ടങ്ങൾ കൈവരിക്കാനുള്ള സംസ്ഥാനങ്ങളുടെ ശേഷിയ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.   സെസുകളുടെയും സർചാർജുകളുടെയും അമിതമായ ഉപയോഗം പരിമിതപ്പെടുത്തുന്ന സംവിധാനങ്ങൾ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യണ്ടതുണ്ട്.

വിഭവ വിനിയോഗം കാര്യക്ഷമമല്ലാത്ത സംസ്ഥാനങ്ങളിലേക്കുള്ള പുനർവിതരണത്തിന് അമിത പ്രാധാന്യം നൽകുന്നത് മികച്ച പ്രകടനം നടത്തുന്ന പ്രദേശങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്തും.  പതിറ്റാണ്ടുകളായി പുനർവിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും, ദരിദ്ര സംസ്ഥാനങ്ങളിൽ ആഗ്രഹിച്ച തലത്തിലുള്ള വികസനം കൈവരിക്കാനായിട്ടില്ല, ഇത് ധനകാര്യ കമ്മീഷൻ അതിന്റെ സമീപനത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു. നീതി പൂർവകവും സന്തുലിതവുമായ ധനവിഹിത വിതരണമാണ് കേന്ദ്ര ഗവൺമെന്റിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു

സാമൂഹിക നീതിക്കുവേണ്ടിയും തുല്യതക്കായുള്ള  അന്വേഷണത്തിന്റെ ഭാഗവുമായാണ് കേരള സർക്കാർ സംഘടിപ്പിച്ച കോൺക്ലേവിനെ കാണുന്നതെന്ന് കർണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബേരെ ഗൗഡ അഭിപ്രായപ്പെട്ടു.  രാജ്യത്തിന്റെ ജിഡിപി, നികുതി വരുമാനം,  അഭിവൃദ്ധി എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്ന സംസ്ഥാനമാണ് കർണാടക. കേന്ദ്ര സർക്കാരിന് സംഭാവന ചെയ്യുന്ന ഓരോ 100 രൂപയ്ക്കും, സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നത് 40 രൂപയാണ്. അതേസമയം ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ ധനവിഹിതം ലഭിക്കുന്ന സാഹചര്യവുമുണ്ട്.  തുല്യമായ നികുതി വിഹിതമല്ല മറിച്ച് ന്യായമായ പ്രതിഫലമാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.  ജിഎസ്ടി നടപ്പാക്കൽ കർണാടക പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക അസമത്വം കൂടുതൽ വഷളാക്കി. ജിഎസ്ടിക്ക് മുമ്പുള്ള വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം ഏകദേശം 22,000 കോടി രൂപ നഷ്ടപ്പെടുന്നു. കേന്ദ്ര ഗവൺമെന്റ് സെസും സർചാർജുകളും ഉപയോഗിക്കുന്നത് സംസ്ഥാനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഇത് പുനർവിതരണത്തിന് ലഭ്യമായ തുക കുറയ്ക്കുന്നു.  സെസും സർചാർജുകളും 5 ശതമാനമായി നിജപ്പെടുത്തണമെന്നും അതിനപ്പുറമുള്ള എന്തും ന്യായം ഉറപ്പാക്കാൻ വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന്  സംസ്ഥാനങ്ങളെ തുല്യമായി പരിഗണിക്കുന്ന സാഹചര്യമുണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.