സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാനത്തെ കർഷകർക്കായി നടപ്പിലാക്കുന്ന ‘പ്രകൃതി പാഠം’ പദ്ധതി ജൂൺ 4ന് രാവിലെ 10 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ കൂത്തമ്പലത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വി. കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനാകും.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കർഷകരും ശാസ്ത്രജ്ഞരും സന്നദ്ധപ്രവർത്തകരും ഒരുമിക്കുന്ന ആശയവിനിമയ സദസ്സ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. കർഷകരുടെയും ശാസ്ത്രജ്ഞരുടെയും ആശയ കൈമാറ്റം എന്നതിലുപരി കർഷകരുടെയും ശാസ്ത്രജ്ഞരുടെയും പ്രകൃതി സംരക്ഷണ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങൾ പരിസ്ഥിതിക്ക് മേൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച്, കർഷകർക്ക് അവബോധം നൽകുകയും, തനത് ഭൂവിനിയോഗം നിലനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. വയൽ പ്രദേശങ്ങൾ നികത്തുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളായ ഭൂഗർഭ ജലശോഷണം, ജൈവവൈവിധ്യ നഷ്ടം, ഉയർന്ന ചരിവുള്ള പ്രദേശങ്ങളിലെ തനത് ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റം വഴിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, കർഷകർക്ക് സുസ്ഥിര ഭൂവിനിയോഗ വ്യവസ്ഥ [(Sustainable Land Use System (SLUS)] നിലനിർത്തുന്നതിനുള്ള പങ്ക് എന്നിവയാണ് പ്രകൃതിപാഠം പകർന്നു നൽകുന്നത്. മാറുന്ന കാലാവസ്ഥയിൽ കൂട്ടായ പരിശ്രമങ്ങളിലൂടെയും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും കാലാവസ്ഥാ പ്രതിരോധ രീതികൾ അവലംബിച്ച് കാർഷിക വരുമാനം നിലനിർത്തുന്നതിനുള്ള ആശയങ്ങളും, നൂതന സാങ്കേതിക വിദ്യകളും പ്രകൃതിപാഠത്തിൽ ഉൾപ്പെടുന്നു. പ്രകൃതി വിഭവ സംരക്ഷണം, മാറുന്ന ഭൂവിനിയോഗം, പരമ്പരാഗത സംരക്ഷണ മുറകൾ, കാലാവസ്ഥ വ്യതിയാനം, മാറുന്ന കാലാവസ്ഥയ്ക്കിണങ്ങുന്ന നൂതന കൃഷി രീതികൾ എന്നീ വിഷയങ്ങൾ സംബന്ധിച്ചുള്ള വിഷയാധിഷ്ഠിത ചർച്ചയും അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങളുടെ ദൂഷ്യഫലങ്ങളിലേക്ക് കർഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.