* 46 നിയോജകമണ്ഡലങ്ങളിലെ 10,000 തൊഴിലന്വേഷകർക്ക് സൗജന്യപരിശീലനം
ഫിഷറീസ് വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനവിഭാഗത്തിലെ തൊഴിലന്വേഷകർക്കായി സൗജന്യ സോഫ്റ്റ് സ്‌കിൽ പരിശീലനം നൽകുന്നു. 46 തീരദേശ നിയോജകമണ്ഡലങ്ങളിലെ 10,000 തൊഴിലന്വേഷകർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ പരിശീലനം.
പദ്ധതിയുടെ നേമം നിയോജകമണ്ഡലത്തിലെ തൊഴിലന്വേഷകർക്കായുള്ള പരിശീലനം ഇന്നും നാളെയുമായി (ജൂലൈ 17,18) തിരുവന്തപുരം കണ്ണമ്മൂലയിലെ ജോൺ കോക്സ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജിയിൽ നടക്കും. കോൺഫിഡൻസ് ബിൽഡിങ്ങ്, ഇന്റർവ്യൂ പരിശീലനം, റസ്യൂമെ ബിൽഡിങ്ങ് ഇവ മൂന്നും ഉൾപ്പെടുത്തി ആറ്മണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ്സ്‌കിൽ പരിശീലനമാണ് രണ്ടുദിവസങ്ങളിലായി നൽകുന്നത്. രാവിലെ 10 മുതൽ ഒരു മണിവരെയാണ് നൈപുണ്യപരിശീലനം.
അഭ്യസ്തവിദ്യരായ തീരദേശ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി 46 തീരദേശ നിയോജക മണ്ഡലങ്ങളിലാണ് നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്ന് 41072 പേർ നോളെജ് ഇക്കോണമി മിഷനിൽ തൊഴിലന്വേഷകരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 25000 പേർ സ്‌കില്ലിങ് ആവശ്യമുള്ളവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴിലന്വേഷകർക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലിനു ആവശ്യമായ സ്‌കില്ലിങ് നൽകി തൊഴിൽ സജ്ജരാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
കല്ല്യാശ്ശേരി (ജൂലൈ 18,19, ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളെജ്), പയ്യന്നൂർ (ജൂലൈ 25,26 – ബ്ലോക്ക് പഞ്ചായത്ത് ഹാൾ), ധർമ്മടം (ജൂലൈ 29,30- ഗവൺമെന്റ് ബ്രണ്ണൻ കോളെജ്) നിയോജകമണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ പരിശീലനം നടക്കും. ആഗസ്റ്റ് മാസത്തോടെ 46 നിയോജകമണ്ഡലങ്ങളിലെയും ആദ്യഘട്ട പരിശീലനം പൂർത്തിയാകും. തുടർന്ന് രണ്ടാം ഘട്ടപരിശീലനം ആരംഭിക്കും.