തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന് ഉപയോഗിക്കാൻ സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) ആദ്യഘട്ട പരിശോധന (FLC-ഫസ്റ്റ് ലെവൽ ചെക്കിംഗ്) പൂർത്തിയായി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ള 137922 ബാലറ്റ് യൂണിറ്റുകളും 50693 കൺട്രോൾ യൂണിറ്റുകളുമാണ്, അവയുടെ നിർമ്മാതാക്കളായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി, ജില്ലകളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളത്.

ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ 29 എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ആയിരത്തോളം ഉദ്യോഗസ്ഥരാണ്വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിച്ചത്. 14 ജില്ലകളിലുമായി 21 കേന്ദ്രങ്ങളിൽ വച്ചാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടത്തിയത്.

ജൂലൈ 25ന് ആരംഭിച്ച പരിശോധന ഒരു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം കൺസൾട്ടന്റ് എൽ.സൂര്യനാരായണൻ ആണ് ജില്ലാതലത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്. ഇ.വി.എം ട്രാക്ക് എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇ.വി.എമ്മുകളുടെ വിന്യാസം നടത്തുന്നത്. അതാത് ജില്ലാ കളക്ടർമാരുടെ ചുമതലയിലാണ് ഇവ ഇപ്പോൾ സ്ട്രോംഗ്റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളത്. 

എഫ്.എൽ.സി കഴിഞ്ഞ് പ്രവർത്തന സജ്ജമായ മെഷീനുകളുടെ ജില്ല തിരിച്ചുള്ള എണ്ണം

 

ജില്ല

എണ്ണം
ബാലറ്റ് യൂണിറ്റ് കൺട്രോൾ യൂണിറ്റ്
തിരുവനന്തപുരം 11859 4652
കൊല്ലം 11044 4091
പത്തനംതിട്ട 6184 2180
ആലപ്പുഴ 9207 3305
കോട്ടയം 9516 3405
ഇടുക്കി 6467 2194
എറണാകുളം 11680 4658
തൃശൂർ 13157 4577
പാലക്കാട് 12339 4371
മലപ്പുറം 16174 5902
കോഴിക്കോട് 11024 4283
വയനാട് 3663 1379
കണ്ണൂർ 9680 3609
കാസർഗോഡ് 5928 2087
ആകെ 137922 50693