എന്‍ജിനീറിങ് വിദ്യാര്‍ത്ഥികളെ ഗവേഷണ രംഗത്ത് കൂടുതല്‍ സജീവമാകണമെന്നും ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന നൂതന ആശയങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ കഴിയണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കാന്‍ ഉതകുന്ന അന്തരീക്ഷം ഒരുക്കണം. വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി തലപ്പുഴ എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ നിര്‍മ്മിച്ച ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക-ഇതര വിദ്യാഭ്യാസ മേഖലകളില്‍ കരിക്കുലം പരിഷ്‌കരണം നടപ്പാക്കി സമഗ്ര മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ ധനസഹായം, മെന്ററിങ്, ഗൈഡന്‍സ്എന്നിവ നല്‍കി അവരുടെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മികച്ച പിന്തുണയാണ് ഉറപ്പാക്കിയത്.

ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് എന്‍ജിനീയറിങ് കോളേജില്‍ നടപ്പാക്കിയതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് വികസന പാക്കേജിലെവിവിധ പദ്ധതികള്‍ ജില്ലയുടെ മുന്നേറ്റത്തിന് വേഗം കൂട്ടിയതായും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം പൂര്‍ത്തീകരിക്കുന്നതിന് 1.20 കോടി രൂപയാണ് വകയിരുത്തി. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയായകേന്ദ്രത്തില്‍ 84 കമ്പ്യൂട്ടറുകള്‍, അതിവേഗ ഇന്റര്‍നെറ്റ് വൈദ്യുത കണക്ഷന്‍, സി.സി.ടി.വി സംവിധാനം, നിരീക്ഷണ തടസ്സം സംഭവിക്കാതിരിക്കാനുള്ള യു.പി.എസ് എന്നിവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രം യാഥാര്‍ത്ഥമാവുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ജില്ലയ്ക്ക് പുറത്തു പോകാതെ വിവിധ ഓണ്‍ലൈന്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കും.

സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 3.95 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സിവില്‍ എന്‍ജിനീയറിങ്, സോഫ്റ്റ് വെയറുകള്‍, ലാന്‍ഡ് സര്‍വെയിങ്, നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധന എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പൊതുജനങ്ങള്‍ക്കും നിര്‍മാണ വ്യവസായ മേഖലയ്ക്കും കുടിവെള്ള പരിശോധന, നിര്‍മാണ സാമഗ്രികളുടെ പരിശോധന, നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ ലഭ്യമാകും. കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ വി. പ്രദീപ്, സ്റ്റാഫ് പ്രതിനിധി സി.എ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹിറ ഹുസൈന്‍, കോളേജ് ചെയര്‍മാന്‍ യു. അഭിനന്ദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും