പുൽപ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജലനിധി കുടിവെള്ള പദ്ധതികൾ വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നാടിനു സമർപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ട് കുടിവെള്ള പദ്ധതികളും പൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്ന് ‘ബൾക്ക് വാട്ടർ സപ്ലൈ സ്‌കീം’ പദ്ധതിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തു. നാടിന്റെ സമഗ്രവികസനമായിരിക്കണം ഭരണസ്ഥാപനങ്ങളുടെ ചുമതലയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിലും പൂതാടി, രാജീവ് ഗാന്ധി ഷോപ്പിങ് കോപ്ലക്സ് കം ബസ്സ്റ്റാൻഡിലുമായി നടന്ന ഉദ്ഘാടന ചടങ്ങുകളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 9.7 കോടി ചെലവിൽ ആകെ എട്ട് കുടിവെള്ള പദ്ധതികളാണ് നടപ്പാക്കിയത്. ആറെണ്ണം ചെറുകിട പദ്ധതികളും രണ്ട് ബൾക്ക് വാട്ടർ പദ്ധതികളുമാണ്. ഗ്രാമപഞ്ചായത്തിലെ ഒന്ന്, 19, 20 വാർഡുകളിലെ ചേകാടി, പാക്കം, ചെറിയാമല എന്നിവിടങ്ങളിലാണ് ആറ് ചെറുകിട പദ്ധതികൾ നടപ്പാക്കിയത്. പുൽപ്പള്ളി ബൾക്ക് വാട്ടർ വിതരണ പദ്ധതി, പുൽപ്പള്ളി സൗത്ത് വാട്ടർ വിതരണ പദ്ധതി എന്നിവയാണ് വൻകിട കുടിവെള്ള വിതരണ പദ്ധതികൾ. ഇതൊടൊപ്പം 2.25 കോടിയുടെ അനുബന്ധ പൊതുശുചിത്വ, ചെക്ക്ഡാം പദ്ധതികളും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 3,000 കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പുൽപ്പള്ളി പദ്ധതിയിൽ കബനി നദിയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരി ട്രീറ്റ്മെന്റ്പ്ലാന്റിൽ ശുദ്ധീകരിച്ച് വാട്ടർ അതോറിട്ടിയുടെ ജലസംഭരണിയിൽ എത്തിക്കും. തുടർന്ന് ബൾക്ക് മീറ്ററിലൂടെ പുൽപ്പള്ളി പഞ്ചായത്തിലേക്ക് ജലവിതരണം നടത്തുകയാണ് ചെയ്യുന്നത്. ഇതിനായി 125.7 കിലോമീറ്റർ വിതരണ ശൃംഖലയാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ കേരള വാട്ടർ അതോറിട്ടിയിൽ നിന്നും ആസ്ഥി കൈമാറ്റ മെമ്മോറാണ്ടം അനുസരിച്ച് 585 ഗുണഭോക്താക്കൽക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പുൽപ്പള്ളി സൗത്ത് സ്‌കീമിൽ പനമരം പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പൂതാടി ഗ്രാമപഞ്ചയാത്തിലെ അതിരാറ്റുകുന്ന് ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിക്കും. തുടർന്ന് പുൽപ്പള്ളി മദൻമൂല, കല്ലോണികുന്നിൽ ജലനിധിയുടെ ജലസംഭരണിയിൽ എത്തിച്ചാണ് ജലവിതരണം. ഇതിനായി 125.5 കീലോമീറ്റർ വിതരണ ശൃംഖലയും സ്ഥാപിച്ചിട്ടുണ്ട്.
പൂതാടി ഗ്രാമപഞ്ചായത്തിൽ ജലനിധി പദ്ധതിയുടെ ഭാഗമായി 24 ചെറുകിട കുടിവെള്ള പദ്ധതികളും ബൾക്ക് വാട്ടർ പദ്ധതിയുമടക്കം 12 കോടി രൂപയുടെ പദ്ധതികൾക്കാണ് സർക്കാർ അനുമതി നല്കിയത്. നിലവിൽ 600 പേർക്ക് വെള്ളമെത്തിച്ചിരുന്ന അതിരാറ്റുകുന്ന് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർണ്ണ സജ്ജമാകുന്നതോടെ ചുരുങ്ങിയത് 2500 പേർക്കെങ്കിലും പദ്ധതിയുടെ ഗുണം ലഭിക്കും. ഇരുളം, വട്ടത്താനി, അതിരാറ്റുകുന്ന് എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് പഞ്ചായത്തിലെ പദ്ധതികളുടെ നിർവഹണം. പദ്ധതിയുടെ വിജയത്തിനായി 51 ഗുണഭോക്തൃ സമിതികളും രൂപീകരിച്ചിരുന്നു. ആകെ 154 കിലോമീറ്റർ പൈപ്പ് ലൈനുകളും ആറ് ബിടി ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. കേരള വാട്ടർ അതോറിട്ടിയിൽ നിന്നും 44 കിലോമീറ്റർ പൈപ്പ് ലൈനുകളും പൂതാടി ഗ്രാമപഞ്ചായത്തിൽ ജലനിധി ഏറ്റെടുത്തിട്ടുണ്ട്.
ചടങ്ങുകളിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ജലനിധി കമ്യൂണിറ്റി ഡെവലപ്പ്മെന്റ് മാനേജർ ജോർജ്ജ് മാത്യു, പൂതാടി പഞ്ചായത്ത് സെക്രട്ടറി വി.ടി. ബിനോയ് തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.