·    ശബരിമല സ്ത്രീ പ്രവേശനവുമായി വനിതാ മതിലിനു യാതൊരു ബന്ധവുമില്ല
·    സർക്കാർ പണം വനിതാ മതിലിനായി വിനിയോഗിക്കില്ല

കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കേരളത്തിലുണ്ടായ ഏറ്റവും അവിസ്മരണീയമായ സ്ത്രീ മുന്നേറ്റമാകും വനിത മതിലെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലിന് യാതൊരു ബന്ധവുമില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ടുള്ള കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ഫണ്ട് വനിതാ മതിലിനായി ചെലവാക്കില്ല. സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന സ്ത്രീകളുടെ പിന്തുണയാകും വനിതാമതിലിനെ യാഥാർത്ഥ്യമാക്കുക. ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീ-പുരുഷ തുല്യത ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ അവസ്ഥയ്ക്കു മാറ്റം വരുത്താൻ വനിതാമതിലിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസർ കൺവിനറായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മണ്ഡലത്തിലെ 22 വാർഡുകളിൽ നിന്നായി 12,000 വനിതകളെ  മതിലിന്റെ ഭാഗമാക്കും. 21, 22 തീയതികളിൽ വാർഡ് തലത്തിൽ സംഘാടക സമിതി രൂപീകരിച്ച് പ്രവത്തനങ്ങൾ ഏകോപിപ്പിക്കും. കുടുംബശ്രീ, രാഷ്ട്രീയ പാർട്ടികൾ, മഹിളാ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വാർഡ് തല യോഗത്തിൽ പങ്കെടുക്കും.

കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. യാസിർ, വിവിധ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.