* ദേവസ്വം റിക്രൂട്ട്‌മെൻറിന് ‘ദേവജാലിക’ സോഫ്ട്‌വെയർ ഉദ്ഘാടനം ചെയ്തു

യോഗ്യതയുടെ അടിസ്ഥാനത്തിൽ സുതാര്യമായ നിയമനങ്ങൾ ഉറപ്പാക്കാൻ ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡിന്റെ പുതിയ സോഫ്ട്‌വെയർ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡിന്റെ നിയമന നടപടികൾക്കായി രൂപീകരിച്ച ഓൺലൈൻ റിക്രൂട്ട്‌മെൻറ് മാനേജ്‌മെൻറ് സോഫ്ട്‌വെയർ ‘ദേവജാലിക’യുടെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ ജോലി ശുപാർശകൾവഴി ചിലഘട്ടങ്ങളിൽ അർഹതയില്ലാത്തവർ ദേവസ്വം നിയമനങ്ങളിൽ കടന്നുവന്നിട്ടുണ്ട്. അങ്ങനെവന്നാൽ അർഹർ തഴയപ്പെടും. അത് ഒഴിവാക്കാൻ ഇനി കഴിയും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും റിക്രൂട്ട്‌മെൻറ് ബോർഡിന്റെയും മുന്നാക്കസമുദായങ്ങളിലെ പാവപ്പെട്ടവർക്കുള്ള സംവരണം രാജ്യമാകെ ശ്രദ്ധിക്കുന്ന തീരുമാനമായി. മറ്റ് സംവരണവിഭാഗങ്ങൾക്ക് പ്രയാസമുണ്ടാകാത്ത രീതിയിൽ അവരുടേയും സംവരണം വർധിപ്പിക്കുംവിധമായിരുന്നു ഈ തീരുമാനം.
പട്ടികജാതിക്കാരുൾപ്പെടെ പിന്നാക്കക്കാർക്ക് ശാന്തിനിയമനം നൽകിയ തീരുമാനത്തിനും അയൽസംസ്ഥാനങ്ങളിൽനിന്നടക്കം അഭിനന്ദന പ്രവാഹമാണ്. പെരിയാറിന്റെ സ്വപ്‌നമാണ് കേരളത്തിൽ നടപ്പാക്കാനായതെന്നാണ് തമിഴ്‌നാട്ടുകാർ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ദേവജാലിക’ വഴി ദേവസ്വം നിയമനത്തിനുള്ള ആദ്യ വിജ്ഞാപനവും മുഖ്യമന്ത്രി പ്രകാശനം ചെ്‌യ്തു.
ദേവസ്വം നിയമനങ്ങളിൽ വലിയ മാറ്റത്തിന് പുത്തൻ റിക്രൂട്ട്‌മെൻറ് രീതി വഴിതെളിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പി.എസ്.സി പോലെ സുതാര്യമാകും ഇനി നിയമനം. വിപ്ലവാത്മകമായ കാര്യങ്ങളാണ് ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡ് വഴി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, അംഗം കെ.പി ശങ്കരദാസ്, ഗുരുവായൂർ ദേവസ്വം മാനേജ്‌മെൻറ് കമ്മിറ്റി ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡ് അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥൻ, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സി-ഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി. രമണി എന്നിവർ സംബന്ധിച്ചു. ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ സ്വാഗതവും സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.