പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കളക്ടർമാർക്ക് സമ്പൂർണ അധികാരവും ആവശ്യമായ ഫണ്ടും നൽകിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തര സാഹചര്യങ്ങളിൽ ഭക്ഷണം, ബയോ ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ഒരു ദുരിതാശ്വാസ ക്യാമ്പിൽ 150-ൽ കൂടുതൽ ആളുകളെത്തിയാൽ ഉടൻ പുതിയ ക്യാമ്പ് ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ഗുരുതര രോഗികളെ സ്വകാര്യ ആശുപത്രികളിലേക്കോ മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്കോ മാറ്റാമെന്നും, ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരികയാണ്. ഡോക്ടർമാർ രാവിലെയും വൈകുന്നേരവും ക്യാമ്പുകളിലെത്തി ആരോഗ്യപരിശോധന നടത്തുന്നുണ്ടെന്നും, ക്യാമ്പുകളിൽ ഭക്ഷണം, വൈദ്യുതി, ശുചിമുറി, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നദികളിലെ മാലിന്യങ്ങളും മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിന് റവന്യു, ജലസേചന വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴ മാറുന്ന സാഹചര്യത്തിൽ ഇവ നടപ്പിലാക്കും. ഡാമുകളിൽ മണലും ചെളിയും അടിഞ്ഞിരിക്കുന്നത് നീക്കം ചെയ്യും. തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാനും തണ്ണീർമുക്കം ഉൾപ്പെടെയുള്ള ഷട്ടറുകൾ തുറന്ന് അപ്പർ കുട്ടനാട് മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകാനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നദികൾ, തടാകങ്ങൾ, കനാലുകൾ എന്നിവ ഉൾപ്പെടുത്തി അസറ്റ് രജിസ്റ്റർ തയ്യാറാക്കും. നദീതീരങ്ങളിലെ കയ്യേറ്റങ്ങൾ കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് നടത്തി കർശന നടപടി സ്വീകരിക്കും. ഫ്ലഡ് മാപ്പിംഗ്, എ ഐ അധിഷ്ഠിത ഡാം മാനേജ്മെന്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ നടപടികളിലൂടെ ഭാവിയിലെ പ്രളയസാധ്യത കുറയ്ക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
