കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ സമീപനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ  മുരളീധരൻ പറഞ്ഞു. വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ അറിവുകളും ചികിത്സാ രീതികളും രോഗികളുടെ ക്ഷേമത്തിനായി ശാസ്ത്രീയമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവൺമെന്റ് ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി -ICCO 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാൻസർ ചികിത്സയിൽ രോഗിയുടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികമായ ആശ്വാസത്തിനും ഏറെ പ്രാധാന്യമുണ്ട്. വേദന, സമ്മർദം തുടങ്ങിയ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും രോഗിക്ക് ആത്മവിശ്വാസം നൽകുന്നതിനും ആഹാരം, മാനസിക പിന്തുണ, വിവിധ തെറാപ്പികൾ എന്നിവയ്ക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ ചേർന്ന് പരിശോധിക്കണം. ആയുർവേദത്തിലെ രസായന ചികിത്സ, ആഹാരക്രമം തുടങ്ങിയ സമീപനങ്ങൾ കാൻസർ പരിചരണത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ആയുർവേദ പാരമ്പര്യത്തിൽ കേരളത്തിന് മികച്ച സ്ഥാനമാണുള്ളത്. ഉന്നത നിലവാരമുള്ള

ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും സംസ്ഥാനത്തുണ്ട്. ഈ പാരമ്പര്യവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളും പരസ്പരം പൂരകമാകുന്ന തരത്തിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ കാൻസർ പരിചരണ രംഗത്ത് കൂടുതൽ മികച്ച മാതൃകകൾ സൃഷ്ടിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ചികിത്സാ മേഖലകളിലുള്ളവരെ ഒരുമിച്ചുകൊണ്ടുവരുന്ന ഇത്തരം സംഗമങ്ങൾ കൂടുതൽ സഹകരണത്തിനും ഗവേഷണത്തിനും വഴിയൊരുക്കും. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ. ഗീതാകൃഷ്ണൻ ഉൾപ്പെടെയുള്ള വിദഗ്ധരുടെ പങ്കാളിത്തം സംഗമത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ആയുഷ് സർവകലാശാല രൂപീകരണവുമായി ബന്ധപ്പെട്ട്  മേഖലയിലുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മന്ത്രി ഓണാശംസകളും നേർന്നു.

ഉദ്ഘാടനച്ചടങ്ങിൽ സംഘാടക സമിതി സെക്രട്ടറി ഡോ. നീനു പീറ്റർ സ്വാഗതം പറഞ്ഞു. എ കെ ജി എ സി എ എസ് തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ആനന്ദ് എസ്  അധ്യക്ഷത വഹിച്ചു.  കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ് ഗോപകുമാർ പ്രത്യേക പ്രഭാഷണം നടത്തി. എ എം എ ഐ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് വിഷ്ണു നമ്പൂതിരി, പി പി എച്ച് എസ് ഫൗണ്ടേഷൻ പ്രതിനിധി ഡോ. ശ്രീകുമാർ നമ്പൂതിരി, എ കെ ജി എ സി എ എസ് ജനറൽ സെക്രട്ടറി ഡോ. ബിജുമോൻ ഒ സി., സെന്റ് തോമസ് കോളജ് പാലാ ബയോടെക്നോളജി വിഭാഗം അധ്യാപകൻ ഡോ. രതീഷ് എം എന്നിവർ ആശംസകൾ നേർന്നു. പി പി എച്ച് എസ് ഫൗണ്ടേഷൻ പ്രതിനിധി ഡോ. കിരൺ ലാൽ വി എസ് നന്ദി പറഞ്ഞു.

”ഒരു രോഗി, പല ചികിത്സാ സമ്പ്രദായങ്ങൾ” എന്ന ആശയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾ, ആയുർവേദ ഭിഷഗ്വരന്മാർ, ഹോമിയോപ്പതി വിദഗ്ധർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ, രോഗികൾ, കാൻസർ അതിജീവിതർ തുടങ്ങിയവർ പങ്കെടുത്തു.