സൂപ്പർ സ്‌പെഷ്യലൈസ്ഡ് ജീവനക്കാരുടെ കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാങ്കേതിക വളർച്ചയ്ക്ക് അനുസൃതമായ മാറ്റം സേവനത്തിലുണ്ടാവുന്നതോടൊപ്പം മാനവശേഷി വികസനവും അത്യാവശ്യമാണ്. സിഡിറ്റിന്റെ മുപ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിലും വൈദഗ്ധ്യമുള്ള മാനവിഭവശേഷി ലഭ്യമാക്കേണ്ടിവരും. സിഡിറ്റിലെ മാനവശേഷി കാലഹരണപ്പെടാതിരിക്കാൻ നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കണം. തൊഴിൽ സുരക്ഷയ്‌ക്കൊപ്പം ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകേണ്ടതുണ്ട്.
സാങ്കേതിക മാറ്റം വേഗത്തിൽ ഉൾക്കൊള്ളുന്ന സ്ഥാപനങ്ങൾക്കു മാത്രമേ ഇനി വിജയം കൈവരിക്കാനാവൂ. ഗവേഷണ ഫലങ്ങൾ പ്രയോജനകരമായ ഉത്പന്നങ്ങളായി സമൂഹത്തിലേക്ക് എത്തുമ്പോഴാണ് ഒരു സ്ഥാപനത്തിന്റെ പൂർണത കൈവരുന്നത്. സർക്കാർ ഗ്രാന്റുകളെ ആശ്രയിക്കാതെ സ്വന്തം വരുമാനത്തിൽ നിന്ന് ആവശ്യമായ ഫണ്ട് കണ്ടെത്താനാവുന്നത് സിഡിറ്റിന്റെ മികവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.ടി സെക്രട്ടറി എം. ശിവശങ്കർ അധ്യക്ഷത വഹിച്ചു. സി ഡിറ്റ് ബ്രോഷറും വീഡിയോയും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ പ്രകാശനം ചെയ്തു. ചടങ്ങിൽ സിഡിറ്റിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കൈമാറി. വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർ പാളയം രാജൻ, സി ഡിറ്റ് രജിസ്ട്രാർ ജി. ജയരാജ് എന്നിവർ സംബന്ധിച്ചു.