സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രകാരം ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ 112 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി അഞ്ഞൂറ് കുട്ടികള്‍ പഠിക്കുന്ന 51 സ്‌കൂളുകള്‍ക്ക് ഒരുകോടി രൂപ വീതവും ആയിരം കുട്ടികള്‍ പഠിക്കുന്ന പതിനഞ്ച് സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതവും അനുവദിച്ചു. ഇതിന് പുറമേ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 16 കോടി രൂപയും ജില്ലയിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ അനുവദിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കിമാറ്റുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ യജ്ഞത്തിന്റെ ലക്ഷ്യം. വിദ്യാലയങ്ങളുടെ നവീകരണത്തിന് ശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാനും വിശദമായ പ്രേജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കാനുള്ള ചുമതല കിറ്റ്‌കോക്കാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീര്‍പ്പുമുട്ടുന്ന വിദ്യാലയങ്ങളില്‍ കഞ്ഞിപ്പുര, ഡൈനിംഗ് ടേബിള്‍, ക്ലാസ്സ് റൂം തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാണ് പണം അനുവദിച്ചത്.സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പഠിക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരു ക്ലാസ്സ് മുറിയില്‍ തന്നെ പരമാവധി കുട്ടികളെ ഉള്‍ക്കൊള്ളിക്കുമ്പോള്‍ അധ്യാപകര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രകാരം ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതവും അഞ്ച് സ്‌കൂളുകള്‍ക്ക് അഞ്ച് കോടി രൂപ വീതവും അനുവദിച്ചിരുന്നു. മൊഗ്രാല്‍ ജി എച്ച് എസ് എസ്, തളങ്കര ജി എം വി എച്ച് എസ് എസ്, പെരിയ ജി എച്ച് എസ് എസ,് കക്കാട് ജി എച്ച് എസ് എസ്, പിലീക്കോട് ജി എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങള്‍ക്കാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. ഈ വിദ്യാലയങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ പൊതു വിദ്യാഭ്യാസ വകുപ്പ് അഞ്ച് സ്‌കൂളുകള്‍ക്കായി ഓരോ കോടി രൂപ വീതവും അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ നിന്നും എം എല്‍എ മാര്‍ അഞ്ച് സ്‌കൂളുകള്‍ തിരഞ്ഞെടുത്തു.പേരാല്‍ ഗവ ജൂനിയര്‍ ബേസിക് സ്‌കൂള്‍ , കുമ്പടാജെ ഗവ ജൂനിയര്‍ ബേസിക് സ്‌കൂള്‍, കൂട്ടക്കനി ഗവ യുപി സ്‌കൂള്‍, പ്രാന്തര്‍ക്കാവ് ഗവ യുപി സ്‌കൂള്‍, കൊടക്കാട് ഗവ യുപി സ്‌കൂള്‍ എന്നീ സ്‌കൂളുകളെയാണ് തിരഞ്ഞെടുത്തത്. മെയ്മാസതോടെ ഈ വിദ്യാലയങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.ഇങ്ങനെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് അധികൃതര്‍ കൈകൊണ്ടിരിക്കുന്നത്.