ഹരിതകേരളം മിഷന്‍ സ്ഥായിയായ സംവിധാനമായി നടപ്പാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികമേഖലയില്‍ നയപരമായ മാറ്റമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. അതിനനുസൃതമായ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹരിതകേരളവും സമഗ്ര കാര്‍ഷിക വികസനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തിയും മനുഷ്യന്റെ ആരോഗ്യം നഷ്ടപ്പെടുത്താതെയും കാര്‍ഷികരംഗം പരിഷ്‌കരിക്കാനും കര്‍ഷകര്‍ നേരിടുന്ന നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും ശാസ്ത്രലോകം ബാധ്യസ്ഥമാണ്. രാജ്യത്ത് ഉണ്ടായിരുന്ന വിശിഷ്ട വിത്തിനങ്ങള്‍ തിരികെക്കൊണ്ടു വരണം. വിളകളുടെ വൈവിധ്യവത്കരണം മാത്രമല്ല, മണ്ണിന്റെ ജീവനും മണ്ണിന്റെയും വെള്ളത്തിന്റെയും പരിശുദ്ധിയും തിരിച്ചുകൊണ്ടുവരാനും ശാസ്ത്രീയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരണം. കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാറുമ്പോള്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകണമെന്നും കൃഷി മന്ത്രി പറഞ്ഞു.
ഹരിതകേരളം എക്‌സിക്യുട്ടിവ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ., കാര്‍ഷികോത്പാദന കമ്മീഷണര്‍ ടിക്കാറാം മീണ, കൃഷിവകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ അസി. ഡയറക്ടര്‍ സജി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ‘ഹരിതകേരളം മിഷനും ഭാവി പ്രവര്‍ത്തനങ്ങളും’ ‘ജലസംരക്ഷണം ജലസമൃദ്ധി’ എന്നീ വിഷയങ്ങളിലും സെമിനാറുകള്‍ നടന്നു.