ലോക സിനിമക്കാഴ്ചകളുടെ എട്ട് രാപ്പകലുകള്‍ക്കുശേഷം കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് കൊടിയിറങ്ങിയത്. സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികരംഗത്തിന് പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തുക സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 100 പുതിയ തീയറ്റുകള്‍ സര്‍ക്കാരിന്‍േറതായി കേരളമെമ്പാടും ഉടന്‍ ഉയരുമ്പോള്‍ സമാന്തര സിനിമയ്ക്ക് പ്രദര്‍ശനത്തിന് കൂടുതല്‍ അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍കാലത്ത് സിനിമാനിര്‍മാണം കൂടുതല്‍ ജനാധിപത്യപരമാകുകയാണ്. സംസ്ഥാനത്ത് ഭയമില്ലാതെ വിയോജിപ്പിനും സംവാദത്തിനുമുള്ള അവസരം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ എന്നിവര്‍ പങ്കെടുത്തു. സമാപന ചടങ്ങിന് ശേഷം സുവര്‍ണ്ണചകോരത്തിന് അര്‍ഹമായ ‘വാജിബ്’ പ്രദര്‍ശിപ്പിച്ചു.

 

 

 

ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണം അടുത്ത ഏപ്രില്‍ ആരംഭിക്കും -മന്ത്രി എ.കെ. ബാലന്‍

ചലച്ചിത്രമേളയ്ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണം അടുത്ത ഏപ്രിലില്‍ ആരംഭിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുവര്‍ഷം കൊണ്ട് കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാക്കുന്നവിധമാണ് നടപടികള്‍ പുരോഗമിക്കുന്നത്. 25ാമത് ചലച്ചിത്രമേള പുതിയ കോംപ്ലക്‌സില്‍ നടത്താനുള്ള ആസൂത്രണവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2000 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ തീയറ്റര്‍, 2500 പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, ഫെസ്റ്റിവലിനുള്ള തീയറ്ററുകള്‍, സെമിനാര്‍ ഹാളുകള്‍, പ്രിവ്യൂ റൂം, ചലച്ചിത്ര അക്കാദമിയുടെ ഓഫീസ് തുടങ്ങിയവ അടങ്ങുന്നതായിരിക്കും പുതിയ കോംപ്ലക്‌സ്. ചിത്രാജ്ഞലി സ്റ്റുഡിയോ കോംപ്ലക്‌സില്‍ നിര്‍മിക്കുന്ന ഫിലിം സിറ്റിയിലെ 10 ഏക്കറിലാണ് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ഒരുങ്ങുന്നത്. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന ഫിലിം ആര്‍ക്കൈവ്‌സ്, ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.