പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പുന:പരിശോധനയ്ക്കായി വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ നിന്നും ഒഴിവാകുന്നതിനുള്ള ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡിഎംഒ നോഡല്‍ ഓഫീസര്‍ ആയുള്ള വിദഗ്ധ മെഡിക്കല്‍ സംഘത്തില്‍ മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അംഗങ്ങളായിരിക്കും. ഈ സംഘത്തിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമായിരിക്കും ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.