ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തി പകരാന്‍ കന്നിവോട്ടിന്റെ കരുത്തുമായി എത്തിയ ഇരട്ടകള്‍ക്കിത് ഇരട്ടി മധുരം. ചട്ടഞ്ചാല്‍ ഗവര്‍മെന്റ് ഹയര്‍സെക്കഡറി സ്‌കൂളിലെ 35-ാം നമ്പര്‍ ബൂത്തിലാണ് ജനാധിപത്യ പ്രക്രിയക്ക് പിന്തുണയര്‍പ്പിച്ച് ഇരട്ടകളായ അശ്വതിയും ആതിരയും എത്തിയത്. അമ്മ പ്രസന്നയും മുത്തശ്ശി ദാക്ഷായണിയും കൂടിയായതോടെ മൂന്നു തലമുറയുടെ കരുത്തുമായാണ് ഇവര്‍ വോട്ടു ചെയ്തത്. തങ്ങള്‍ പഠിച്ച സ്‌കൂളില്‍ തന്നെ ആദ്യ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവര്‍. ഈ സ്‌കൂളില്‍ തന്നെ പ്ലസ് ടു പഠിച്ച് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഇരുവരും.
തെക്കില്‍ മഹാലക്ഷ്മീപുരത്തെ പരേതനായ കെ ഭാസ്‌കരന്റെ മക്കളാണ് ഈ ഇരട്ടകള്‍. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത് മുതല്‍ തെരഞ്ഞെടുപ്പ് ദിനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പഠിച്ചു വന്ന സ്‌കൂളില്‍ നിന്നും തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷവുമുണ്ടെന്ന് ഇരട്ടകള്‍ ഏകസ്വരത്തില്‍ പറഞ്ഞു.