‘ഫോനി’ ചുഴലി കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ വിവിധയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഏപ്രിൽ 30ന് കേരളത്തിൽ  ശക്തമായ കാറ്റ് (മണിക്കൂറിൽ  40 -50 കിലോമീറ്റർ  വരെ വേഗത്തിൽ, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും) വീശാൻ സാധ്യത ഉണ്ട്.
കേരളത്തിൽ ചില സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 30 ന് എറണാകുളം, മലപ്പുറം, വയനാട്  (ശക്തമായ മഴ) എന്നി ജില്ലകളിൽ  യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ഏപ്രിൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യതൊഴിലാളികൾ 30 വരെ പോകാൻ പാടില്ല. ഇതേ കാലയളവിൽ കേരളതീരം പ്രക്ഷുബ്ധമായതിനാൽ കേരള തീരത്തും മത്സ്യ ബന്ധനത്തിന് പോകരുത്. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക്  എത്തിചേരണമെന്ന്  ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപംകൊണ്ട ‘ഫോനി’ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ട് മണിക്കൂറിൽ നാലു കിലോമീറ്റർ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്ത്യൻ സമയം രാവിലെ 8.30 നോട് കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് 870 കിലോമീറ്ററും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിൽ നിന്ന് 1040 കിലോമീറ്റർ ദൂരത്തിലുമാണ് നിലവിൽ ഫോനി എത്തിയത്.
കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മേയ് ഒന്നു വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ‘ഫോനി’ അതിന് ശേഷം വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.