ദേശീയ ഭക്ഷ്യ ഭദ്രതാനിയമപ്രകാരം തയ്യാറാക്കിയ മുൻഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി അനർഹർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. വസ്തുതകൾ മറച്ചുവച്ച് മുൻഗണനാ പട്ടികയിൽ കടന്നുകൂടിയ അനർഹർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാർക്കും/താലൂക്ക് സപ്ലൈ ഓഫീസർമാർക്കും നിർദ്ദേശം നൽകി.
ദേശീയ ഭക്ഷ്യ ഭദ്രതാനിയമപ്രകാരം തയ്യാറാക്കിയ അന്തിമമുൻഗണനാ പട്ടികയിൽ കടന്നുകൂടിയ അനർഹർക്ക് ലഭിച്ച കാർഡുകൾ സ്വമേധയാ മാറ്റുന്നതിന് അവസരം നൽകിയിരുന്നു. ഇത് കൂടാതെ വകുപ്പുതല പരിശോധനയിലൂടെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിൽ നിന്നും, തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും നാല് ചക്രവാഹനമുള്ളവരുടെയും 1000 സ്‌ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവരുടെയും വിവരങ്ങൾ ലഭ്യമാക്കി ഡേറ്റാ മാപ്പിംഗ് നടത്തിയും അനർഹരെ കണ്ടെത്തി മുൻഗണനേതര വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇത്തരത്തിൽ 3,16,960 കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കി അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തി.
നിലവിലും അനർഹരെ സംബന്ധിച്ച് പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് മുൻഗണന പട്ടികയുടെ പരിഷ്‌ക്കരണം സംബന്ധിച്ച് ഊർജ്ജിത നടപടികൾ സ്വീകരിക്കുന്നത്. പി.ഡി.എസ്. കൺട്രോൾ ഓർഡർ 2015 ക്ലാസ് (3) (13) പ്രകാരം മുൻഗണനാപട്ടികയുടെ ശുദ്ധീകരണം തുടർ പ്രക്രിയയായതിനാൽ വകുപ്പുതല പരിശോധനകൾ തുടരും. പരിശോധനകളിൽ വസ്തുതകൾ മന:പൂർവ്വം മറച്ചുവച്ച് ബോധപൂർവ്വം ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് ബോദ്ധ്യപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
പൊതുവിതരണ സംവിധാനത്തെക്കുറിച്ചു പരാതിപ്പെടാൻ കോൾ സെന്റർ
റേഷൻ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ ഉടനടി പരിഹരിക്കാൻ പൊതുവിതരണ കമ്മീഷണറേറ്റിൽ കോൾ സെന്റർ ആരംഭിച്ചു. പൊതുവിതരണ രംഗത്തെ സംശയങ്ങൾ പരാതികൾ എന്നിവ പരിഹരിക്കുന്നതിന് 1967 എന്ന ട്രോൾ ഫ്രീ നമ്പറിൽ എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വിളിക്കാം. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.