കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ചെയ്യാന്‍ കരാറുകാരെ തെരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ പറഞ്ഞു. പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക ശേഷിയില്ലെന്ന് കാണിച്ച് പല കരാറുകാരും പിന്‍വാങ്ങുന്ന സാഹചര്യത്തിലാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തികള്‍ മാത്രമേ കരാറുകാര്‍ ഏറ്റെടുക്കാവൂ. വകുപ്പിന്റെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം 70% പണികളും ടെന്‍ഡര്‍ കാലാവധി കഴിഞ്ഞിട്ടാണ് പൂര്‍ത്തിയാക്കുന്നത.് ഈ രീതി മാറ്റാനും സര്‍ക്കാര്‍ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ രൂപകല്‍പ്പന വിഭാഗം എറണാകുളം മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തടിപ്പാലം പൊതുമരാമത്ത് വിശ്രമ മന്ദിരത്തിന് അടുത്തുള്ള പിഡബ്ലിയുഡി കോംപ്‌ളക്‌സിലാണ് മേഖലാ ഓഫീസ് സജ്ജമാക്കിയിട്ടുള്ളത്.

കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന പ്രവൃത്തികള്‍ ആധുനിക രീതിയില്‍ ഉള്ളതാണെന്നും ഗുണനിലവാരമുള്ളതാണെന്നും ഉദേ്യാഗസ്ഥര്‍ ഉറപ്പു വരുത്തണം. നിര്‍മിച്ച പാലം, കെട്ടിടം, റോഡ് എന്നിവയുടെ നിര്‍മാണസൗന്ദര്യത്തിലും ഉദ്യോഗസ്ഥരും കരാറുകാരും ശ്രദ്ധ പതിപ്പിക്കണം. ഇവ കൂടുതല്‍ കാലം നിലനില്ക്കുമെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഡിസൈന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് സംസ്ഥാനത്ത് പുതിയ രണ്ട് മേഖലാതല ഡിസൈന്‍ ഓഫീസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേന്ദ്ര ഡിസൈന്‍ ഓഫീസിന് പുറമെ എറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ചാണ് പുതിയ ഡിസൈന്‍ ഓഫീസുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മരാമത്തു പ്രവൃത്തികളുടെ ഡിസൈന്‍ തിരുവനന്തപുരത്തെ ഏക കേന്ദ്രത്തില്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക കാലതാമസം പരിഹരിക്കാനാണ് മേഖല ഓഫീസുകള്‍ തുറക്കുന്നത്.
അടിസ്ഥാന സൗകര്യവികസനം സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി  പൊതുമരാമത്ത് വകുപ്പ് വഴിയുള്ള പദ്ധതികള്‍ മാത്രം 45,000 കോടി രൂപയുടേതാണ് എന്നും മന്ത്രി പറഞ്ഞു. 450 കോടി രൂപയുടെ അറ്റകുറ്റപ്പണികളും കേരളത്തില്‍ നടക്കുന്നുണ്ട്.കേരളത്തിലെ പാലങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ പരിശോധിക്കുകയും ഇതില്‍ 375 മാറ്റിപ്പണിയാനും 1200 എണ്ണം അറ്റകുറ്റപ്പണി നടത്താനും നടപടികള്‍ എടുത്തിട്ടുണ്ട്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മറ്റു വകുപ്പുകളുടെ സ്ഥലം അവരുടെ അനുവാദമില്ലാതെ ലേലം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ മുനിസിപ്പാലിയില്‍ മുല്ലയ്ക്കലില്‍ പൊതുമരാമത്തിന്റെ സ്ഥലത്ത് നഗരസഭ അനധികൃതമായാണ് കടകള്‍ ലേലം ചെയ്തത്.  തങ്ങളുടെ അധികാരത്തിന്റെ വ്യാപ്തിയും പരിമിതിയും എല്ലാവരും മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ച സ്വത്തുക്കള്‍ കഴിഞ്ഞ 60 വര്‍ഷമായി പലരും നന്നായി കൈകാര്യം ചെയ്തിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലം മറ്റാരും കൈവശപ്പെടുത്താതെയും കാടു കയറാതെയും സൂക്ഷിക്കണമെന്നും അദ്ദേഹം ഉദേ്യാഗസ്ഥരോട് പറഞ്ഞു.
കെവി തോമസ് എംപി മുഖ്യാതിഥിയായിരുന്നു. കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍ അധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ സബീന ജബ്ബാര്‍, പൊതുമരാമത്ത് വകുപ്പ് ഐ & ക്യൂസി വിഭാഗം ഡയറക്ടര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട്, രൂപകല്പന വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ ആര്‍ മധുമതി  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു