* നിർമ്മാണോദ്ഘാടനം 23ന് മുഖ്യമന്ത്രി  നിർവഹിക്കും

അന്താരാഷ്ട്ര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രം കോട്ടൂരിൽ യാഥാർഥ്യമാവുന്നു. കാപ്പുകാട് ആനപുനരധിവാസ കേന്ദ്രമാണ് 108 കോടി രൂപ ചെലവിൽ രണ്ടു ഘട്ടങ്ങളായി നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണോദ്ഘാടനം ഞായറാഴ്ച (ജൂൺ 23) വൈകുന്നേരം നാല് മണിക്ക് കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ഡോ: ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, കെ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും.

കാപ്പുകാട് ആനപരിപാലനകേന്ദ്രം ഉൾപ്പെടുന്ന കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ നിർമ്മിക്കുന്ന കേന്ദ്രത്തിന് കേരളാ ഇൻഫ്രാ സ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡാണ് ( കിഫ്ബി) ധനസഹായം അനുവദിച്ചിരിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 71.9 കോടിയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെന്ന പോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളാണ് ഇതിനായി തയ്യാറാക്കുക. ആന മ്യൂസിയം, സൂപ്പർ സപെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി, പ്രകൃതി സ്നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം,എൻട്രൻസ് പ്ളാസ, അഡ്മിനിസട്രേറ്റീവ് ഓഫീസ്, സന്ദർകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകൾ, ടോയ്ലറ്റ് ബ്ലോക്ക്, വിശാലമായ കൺവെൻഷൻ സെന്റർ, ആംഫി തിയററർ എന്നിവ പദ്ധതിയുടെ ഭാഗമാണ്.

നെയ്യാർ ഡാമിൽ നിർമ്മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങൾ, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങൾ, ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള എന്നിവയും ഇവിടെ ഉണ്ടാവും, അവയ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ ഇടവും പൊതുജനങ്ങൾക്ക് സുരക്ഷിതമായ അകലത്തിൽ ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കം. നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ആനപാപ്പാൻമാർക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാർട്ടേഴ്സുകളും 40 പേർക്ക് ഡോർമിറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ തയ്യാറാക്കും.

ശാസ്ത്രീയ മാലിന്യ സംസ്്കരണ സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തും. പ്രതിദിനം 3 ടണ്ണോളം ആന പിണ്ഡം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രത്തിൽ അവ പേപ്പറാക്കി മാറ്റുന്നതിനുള്ള പ്രത്യേക യൂണിറ്റ് നിർമ്മിക്കും. കേന്ദ്രത്തിലെ ബയോഗ്യാസ് പ്ളാന്റിൽ ഉൽപാദിപ്പിക്കുന്ന ഗ്യാസ് ആയിരിക്കും പാചകത്തിന് ഉപയോഗിക്കുക. സംസ്‌ക്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കാനുള്ള സൗകര്യവും ദ്രവമാലിന്യ സംസ്‌ക്കരണത്തിനുള്ള പ്ലാന്റും ആദ്യഘട്ടത്തിൽത്തന്നെ ഒരുക്കും.

ഭവന നിർമ്മാണ ബോർഡിന് നിർമ്മാണ ചുമതലയുള്ള പദ്ധതി 2021ൽ പൂർത്തിയാക്കാനാണ് തീരുമാനം. കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം രംഗത്തും വൻ കുതിച്ച് ചാട്ടമാണ് ഉണ്ടാവുക. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ഈ പ്രദേശം മാറുന്നതോടൊപ്പം നെയ്യാർ ഡാം മേഖലയിലെ വനം വകുപ്പിന്റെയും, ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവർഷം 3.5 ലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സപീക്കർ വി ശശി, എം പി മാരായ അടൂർ പ്രകാശ്, ഡോ ശശി തരൂർ, എം എൽ എമാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ്, സി ദിവാകരൻ, ഡി കെ മുരളി, വി ജോയ്, ബി സത്യൻ, വി എസ് ശിവകുമാർ, ഒ രാജഗോപാൽ, കെ ആൻസലൻ, എം വിൻസന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, മുഖ്യ വനംമേധാവി പി കെ കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, കാപ്പുകാട് ആന പരിപാലനകേന്ദ്രം സ്പെഷ്യൽ ഓഫീസർ കെ ജി വർഗീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. കെ എസ് ശബരിനാഥൻ എം എൽ എ സ്വാഗതം ആശംസിക്കുന്ന ചടങ്ങിന് എ ബി പി സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ അനൂപ് കെ ആർ നന്ദി പറയും.