12-ാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് തുടക്കമായി

സാമൂഹ്യശ്രദ്ധ ആവശ്യമുള്ള നീറുന്ന പ്രശ്‌നങ്ങൾ തങ്ങളുടെ സിനിമകൾക്ക് വിഷയമാക്കാൻ യുവസംവിധായകർ ശ്രദ്ധിക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. 12-ാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി, ആരോഗ്യവിഷയങ്ങളിൽ ബോധവത്കരണം ആവശ്യമുള്ള കാലഘട്ടമാണിത്. സമൂഹത്തെ ശാക്തീകരിക്കാനാവുന്ന കാമ്പയിനുകളുമായി ഹ്രസ്വചിത്രനിർമാതാക്കൾ രംഗത്തുവരണം. യുവാക്കളിൽ മികച്ച സിനിമാസംസ്‌കാരം വളർത്താൻ ഹ്രസ്വചിത്രമേള സഹായകമാകും.
സാംസ്‌കാരിക ഭൂപടത്തിൽ കേരളത്തിന് മികച്ച സ്ഥാനം നൽകുന്നതിൽ ഇവിടുത്തെ സിനിമകൾ വഹിച്ച പങ്ക് വലുതാണ്. ഡോക്യുമെൻററികൾ ശ്രദ്ധയിൽപ്പെടാത്ത വസ്തുതകളുടെ സർഗാത്മക ചിത്രീകരണമാണ്. ഡോക്യുമെൻററികൾക്ക് പലപ്പോഴും പ്രദർശനത്തിന് വേദികൾ കുറവായിരുന്നു.
ടെലിവിഷനും, ഇൻറർനെറ്റ് വ്യാപനവും പ്രദർശനത്തിനുള്ള സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. നിർമാണത്തിനുള്ള സാങ്കേതികവിദ്യയും ചെലവ് കുറയാനിടയാക്കി. ഇത് യുവാക്കൾക്ക് ഈ മേഖലയിൽ പരീക്ഷണത്തിന് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണന്റേതുൾപ്പെടെയുള്ള മികച്ച സംവിധായകരുടെ ഹ്രസ്വചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനവും ഗവർണർ നിർവഹിച്ചു.
സിനിമയെ സാംസ്‌കാരിക പ്രതിരോധമായി ഉയർത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. മുഖ്യധാര കാണാതെ പോകുന്ന പല വസ്തുതകളും ഡോക്യുമെൻററികളും ഹ്രസ്വചിത്രങ്ങളും കണ്ടെത്തുന്നുണ്ട്. വർത്തമാനകാലത്തെ വിമതശബ്ദമാണ് ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻററികളും. സ്‌കൂൾ കുട്ടികൾ പോലും സിനിമയെ ഗൗരവമായി കണ്ട് ഈ മേഖലയിലേക്ക് കടന്നുവരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സിബി മലയിൽ എന്നിവർ സംബന്ധിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു.
ചടങ്ങിനെത്തുടർന്ന് ഉദ്ഘാടനചിത്രമായി ‘സെൽഫി’ പ്രദർശിപ്പിച്ചു. ഗവർണർ, മന്ത്രി ഉൾപ്പെടെയുള്ളവർ ചിത്രം കാണാനുണ്ടായിരുന്നു. മേള കൈരളി, ശ്രീ, നിള തിയറ്ററുകളിലായി 26 വരെ തുടരും.