പ്രളയാനന്തരം മാലിന്യ സംസ്കരണത്തിൽ മികച്ച നേട്ടം കൈവരിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഇ-മാലിന്യം, ജൈവം, അജൈവം തുടങ്ങി ടൺ കണക്കിന് മാലിന്യമാണ് പ്രളയത്തിന് ശേഷം അടിഞ്ഞുകൂടിയത്. ഹരിത കേരളം, ശുചിത്വ കേരള മിഷൻ മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് മാലിന്യം നീക്കം ചെയ്തതും സംസ്കരിച്ചതും.

പ്രളയത്തിന് ശേഷം ജലാശയങ്ങളിലടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യം ഓർമിപ്പിച്ചത് പ്ലാസ്റ്റിക്കിന്റെ അശാസ്ത്രീയമായ സംസ്കരണരീതിയെക്കുറിച്ചാണ്. എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും പൂർണ്ണമായി സ്വതന്ത്രമാകാൻ
ഹരിതകർമസേന രംഗത്തിറങ്ങിയിരിക്കുകയാണ്.

*എന്താണ് ഹരിതകർമസേന?*
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയാണ് ഹരിത കർമ സേനയുടെ ലക്ഷ്യം.
ഓരോ വാർഡിലും
കാര്യക്ഷമമായി പ്രവർത്തിക്കുന്ന കുടുബശ്രീ യൂണിറ്റിലെ വനിതകളെയാ ണ് ഹരിത കർമ സേനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് / നഗരസഭകളെ മാലിന്യ മുക്തമാക്കാൻ തെരഞ്ഞെടുത്ത ഹരിത കർമസേനയിലേക്ക് നിയോഗിച്ചവർക്ക് പ്രത്യേക പരിശീലനം നൽകി.
ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകളിലും 11 മുൻസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലുമാണ് നിലവിൽ ഹരിത കർമസേന പ്രവർത്തിക്കുന്നത്.

*പ്രവർത്തന രീതി*

പരിശീലനം ലഭിച്ച ഹരിത കർമസേന അംഗങ്ങൾ കൃത്യമായ ഇടവേളകളിൽ വീടുകളിലെത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനയ്ക്ക് കൈമാറാൻ സന്നദ്ധരായവർ വീടുകളിലെ അജൈവ മാലിന്യങ്ങളെയും ജൈവ മാലിന്യങ്ങളെയും വേർതിരിച്ച് സംഭരിക്കുക. ഹരിത കർമസേന വീടുകൾ തോറും സന്ദർശിച്ച് മാലിന്യങ്ങൾ ശേഖരിക്കും.
മാലിന്യം ശേഖരിച്ച് ഹരിത കർമസേന കൊണ്ടു പോകുന്നതിന് മാസത്തിലൊരിക്കൽ നിശ്ചിത തുക യൂസർ ഫീയായി നൽകണം.

*ഹരിത കർമസേനയ്ക്ക് പിന്നിൽ*

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,
ഹരിത കേരളം, ശുചിത്വ കേരളം എന്നീ മിഷനുകളുടെയും കുടുംബശ്രീ വനിതകളുടെയും സഹകരണത്തോടെയാണ് ഹരിതകർമസേനയ്ക്ക് രൂപം കൊടുത്തത്.