കൊച്ചി: കണക്കന്‍കടവ് റെഗലേറ്റര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും മാറ്റി പുതുക്കി പണിയുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായതായി വി.ഡി സതീശന്‍ എം.എല്‍.എ അറിയിച്ചു. ഇതിനായി വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് 30 ദിവസത്തിനകം തയ്യാറാക്കും. റീ- ബില്‍ഡ് കേരള ഇനീഷ്യെറ്റിവ് പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ച് ഷട്ടറിന്റെ താഴെ ഭാഗം പരിശോധിക്കും. ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ നിന്നും വ്യതസ്ത്യമായി സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ ഷട്ടറുകള്‍ ആയിരിക്കും ഉപയോഗിക്കുക.
ഷട്ടറുകള്‍ പുതുക്കി പണിയുന്നത് വരെ താത്കാലിക മണല്‍ ബണ്ട് നിര്‍മ്മിക്കുന്നതിനും തീരുമാനമായി. ഈ വര്‍ഷത്തെ മണല്‍ ബണ്ട് നിര്‍മ്മാണം തുലാ വർഷം കഴിയുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കും. ഷട്ടറിനരികില്‍ സ്ഥിരമായി രണ്ട് വാച്ചര്‍മാരെ നിയമിക്കും. യോഗത്തില്‍ കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, പുത്തന്‍വേലിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ലാജു, ഇറിഗേഷന്‍ എന്‍ജിനീയര്‍, ചീഫ് എന്‍ജിനീയര്‍, മെക്കാനിക്കല്‍ ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ പങ്കെടുത്തു.