സംസ്ഥാനത്ത് ഹരിതനിയമങ്ങൾ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനും ഹരിതനിയമങ്ങളുടെ അവബോധം ജനങ്ങളിൽ വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് വിപുലമായ ബോധവത്കരണ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

പ്രധാനമായും 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തെ അധികരിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം സൃഷ്ടിക്കുന്നവരിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കുംവിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയിൽ മാലിന്യസംസ്‌കരണം നടത്തിയാലുള്ള നിയമനടപടികൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ബോധവത്കരണ പരിപാടികൾ.

ഇതോടൊപ്പം ഹരിതനിയമങ്ങൾ കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ഫാക്കൽറ്റി പരിശീലനം തിരുവനന്തപുരം കൈമനത്തുള്ള ആർ.ടി.ടി.സി.യിൽ ആരംഭിച്ചു. സംസ്ഥാന വ്യാപകമായി തുടർപരിശീലനം നൽകാനുള്ള റിസോഴ്‌സ് പേഴ്‌സൺമാർക്കാണ് കിലയുമായി ചേർന്ന് പരിശീലനം സംഘടിപ്പിച്ചത്.

ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ, പോലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പുകളിൽ നിന്നുള്ളവരാണ് പരിശീലനം നൽകുന്നത്.

പരിശീലനം ജൂലൈ 30 തുടരും. വരും ദിവസങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ പഞ്ചായത്ത് സെക്രട്ടറിമാർ, നഗരസഭ അധ്യക്ഷർ, നഗരസഭാ സെക്രട്ടറിമാർ,  അസിസ്റ്റന്റ് സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഗരസഭാ  ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്കും പരിശീലനം നൽകും. കോർപ്പറേഷൻ അധ്യക്ഷർ, സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് അടുത്ത മാസം ഏഴിന് തിരുവനന്തപുരത്ത് ശിൽപ്പശാലയും സംഘടിപ്പിക്കും.

20 ലക്ഷം പേരിൽ എത്തുന്ന വിപുലമായ ഹരിതനിയമ ബോധവൽക്കരണ കാമ്പയിനും കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ സജ്ജമാക്കലുമാണ് ആത്യന്തിക ലക്ഷ്യം.