ആദിവാസികളുടെ പുനരധിവാസത്തിന് ആദ്യ പരിഗണ വീടു വച്ചുനല്കുകയാണെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ. നിലവിലെ കണക്കനുസരിച്ച് ജില്ലയിൽ 3215 ആദിവാസികൾക്കാണ് ഭൂമി വിതരണം ചെയ്യാനുള്ളത്. മുമ്പ് ഒരേക്കർ ഭൂമിവരെ 665 പേർക്ക് 450 ഓളം ഏക്കർ ഭൂമി വിതരണം ചെയ്തിരുന്നു. എന്നാൽ അമ്പതോളം പേർ മാത്രമാണ് താമസിക്കാനെത്തിയത്.

ഇത്തരത്തിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി നിയമപരമായി ഏറ്റെടുത്ത് അർഹതപ്പെട്ട മറ്റു ആദിവാസി കുടുംബങ്ങൾക്കു നല്കും. വനം വകുപ്പ് തിരിച്ചു നൽകിയ ഭൂമിയിൽ വാസയോഗ്യമായ ഭൂമി 100 ഏക്കർ മാത്രമാണ്. ഈ സാഹചര്യത്തിൽ ആദിവാസികൾക്ക് ഒരേക്കർ വച്ചു നല്കുക പ്രായോഗികമായിരിക്കില്ല.

ആദ്യഘട്ടത്തിൽ വീടില്ലാത്ത ആദിവാസികൾക്ക് വീടുവയ്ക്കാൻ 10 സെന്റ് ഭൂമി ലഭ്യമാക്കുകയാണ് ലക്ഷ്യം. ആഗസ്റ്റ് എട്ടിന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ വിഷയം അവതരിപ്പിക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ എംഎൽഎമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ദുരിതാശ്വാസ ധനസഹായം അഞ്ചിനും മുമ്പ് ലഭ്യമാക്കും

പ്രളയം ബാധിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ധനസഹായം ആഗസ്റ്റ് അഞ്ചിനുമുമ്പ് അർഹതപ്പെട്ട മുഴുവൻ അപേക്ഷകർക്കും ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ അറിയിച്ചു. അപേക്ഷകളിൽ നടപടി വൈകുന്നത് സി.കെ ശശീന്ദ്രൻ എംഎൽഎ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം.