സർവകലാശാലകളിൽ നിന്ന് കോളേജുകൾക്ക് നൽകുന്ന ഉത്തരകടലാസ്സുകളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിനുളള സോഫ്റ്റ്‌വെയർ അടിയന്തിരമായി വികസിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ സർവകലാശാലകൾക്ക് നിർദേശം നൽകി.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവർത്തിക്കുന്ന സർവകലാശാലകളിലെ പി.വി.സി, പരീക്ഷാ ചുമതലയുളള സിൻഡിക്കേറ്റ് മെമ്പർ, പരീക്ഷാ കൺട്രോളർ എന്നിവരുമായി വീഡിയോ കോൺഫറൻസ് സംവിധാനം മുഖേന ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. കുറ്റമറ്റ പരീക്ഷാസംവിധാനം വികസിപ്പിക്കുന്നതിലും പരീക്ഷാഫലം യഥാസമയം പ്രസിദ്ധീകരിക്കുന്നതിലും കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ നടത്തിയ മുന്നേറ്റങ്ങളെ മന്ത്രി പ്രശംസിച്ചു.

എല്ലാ സർവകലാശാലകളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ക്ലാസുകൾ വളരെ നേരത്തെ ആരംഭിച്ചു. അടുത്ത അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ ഒന്നാം സെമസ്റ്റർ യു.ജി., പി.ജി. ക്ലാസുകൾ ആരംഭിക്കും. സർവകലാശാലകൾ ഇതിനനുസൃതമായി അക്കാഡമിക് കലണ്ടർ തയ്യാറാക്കണം. വിശദമായ ചർച്ചകൾക്കൊടുവിൽ സർവകലാശാലകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുളള നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു.

പരീക്ഷാ വിജ്ഞാപനം ചെയ്യുമ്പോൾ തന്നെ ഓരോ വിഷയവും പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകരുടെയും ലിസ്റ്റ് സർവകലാശാലകൾ തയ്യാറാക്കണം. സഹകരിക്കാത്ത കോളേജുകൾക്കെതിരെ കർശന നടപടിയെടുക്കും. പരീക്ഷാ ചുമതലകളിൽ കൃത്യവിലോപം നടത്തുന്ന അധ്യാപകരുടെ വിവരങ്ങൾ സർവകലാശാലകൾ യഥാസമയം സർക്കാരിനെ അറിയിക്കണം. ഇവരുടെ ശമ്പളം തടയുന്നതുൾപ്പെടെയുളള ശിക്ഷാനടപടികൾ കൈക്കൊള്ളും.

എക്‌സാമിനേഷൻ മാന്വൽ കാലോചിതമായി പരിഷ്‌കരിക്കണം. വരും വർഷങ്ങളിൽ മുൻകൂർ നിശ്ചയിക്കുന്ന തീയതികളിൽ തന്നെ റീവാല്യുവേഷൻ ഉൾപ്പെടെയുളള എല്ലാ പരീക്ഷാ പ്രവർത്തനങ്ങളും പൂർത്തീകരിക്കും. ഈ വർഷം പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകൾ സെപ്തംബർ 30നും മുമ്പ് നാഷണൽ അക്കാഡമിക് ഡെപ്പോസിറ്ററിയിൽ അപ്‌ലോഡ് ചെയ്യും.

സർട്ടിഫിക്കറ്റുകൾ ആധികാരികമായും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതിന് ഇതുവഴി സാധിക്കും. യു.ജി. പരീക്ഷകളെ പോലെ പി.ജി.പരീക്ഷാ നടപടികളും ഈ വർഷം മുതൽ നിശ്ചിത സമയപരിധിക്കുളളിൽ പൂർത്തിയാക്കണമെന്ന് സർവകലാശാലകൾക്ക് മന്ത്രി നിർദേശം നൽകി. ചോദ്യ പേപ്പറുകൾ തയ്യാറാക്കുന്നതിലും, കൈകാര്യം ചെയ്യുന്നതിലും, വിതരണം ചെയ്യുന്നതിലും, കൂടുതൽ പ്രൊഫഷണലായ സമീപനം സർവകലാശാലകൾ സ്വീകരിക്കും.

പരീക്ഷയും മൂല്യനിർണ്ണയവും ഓൺലൈനായി നടത്തുന്നതിനുളള സാധ്യതകൾ അടിയന്തിരമായി പിരശോധിക്കുകയും വിദ്യാർഥികൾക്ക് നൽകേണ്ടുന്ന എല്ലാ സേവനങ്ങളും ആഗസ്റ്റ് 30നു മമ്പ് ഇ-ഗവേണൻസ് സംവിധാനത്തിൽ ലഭ്യമാക്കുകയും ചെയ്യണമെന്ന് യോഗം തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചുമതല വഹിക്കുന്ന എ.ഷാജഹാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.