കാക്കനാട്: പ്രളയ ദുരിത ബാധിതരുടെ അപ്പീൽ അപേക്ഷകളിൽ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിൽ. ലഭിച്ച അപ്പീൽ അപേക്ഷകളിൽ 747 എണ്ണത്തിൽ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതോടെ നടപടി ക്രമങ്ങൾ അവസാനിക്കും.

അന്വേഷണ റിപ്പോർട്ട് വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി അവസാനിച്ചെങ്കിലും ശേഷിക്കുന്ന 747 അപേക്ഷകളിൽ സ്ഥല പരിശോധന നടത്തി തയ്യാറാക്കുന്ന റിപ്പോർട്ടു കൂടി അപ്ലോഡ് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജില്ലയിൽ 1,0,67,89 അപ്പീൽ അപേക്ഷകളാണ് ആകെ ലഭിച്ചത്.

ഇതിൽ 80,946 അപേക്ഷകളാണ് സ്വീകരിച്ചത്. 80199 അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി. തെറ്റായ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തിയ 452 അപേക്ഷകൾ ഇത് ശരിയാക്കി നൽകുന്ന മുറക്ക് പരിഗണിക്കും. സ്ഥല പരിശോധന പൂർത്തിയാകാത്ത 747 അപേക്ഷകൾ അത് കഴിയുന്ന മുറക്ക് പരിഗണിക്കും. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ആലങ്ങാട് പഞ്ചായത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപ്പീൽ അപേക്ഷകൾ ലഭിച്ചത്.

7334 എണ്ണം. ഇതിൽ 3166 എണ്ണം പരിഗണനാർഹമാണെന്ന് കണ്ടെത്തി. തെറ്റായ റേഷൻ കാർഡ് നമ്പർ നൽകിയ 50 അപേക്ഷകളും സ്ഥല പരിശോധന പൂർത്തിയാകാത്ത 67 അപേക്ഷകളും ഇവിടെയുണ്ട്. 6466 അപേക്ഷകൾ ലഭിച്ച വടക്കേകര പഞ്ചായത്താണ് രണ്ടാം സ്ഥാനം.

ഇവിടെ 2434 അപേക്ഷകൾ പരിഗണനാർഹമാണെന്ന് കണ്ടെത്തി. തെറ്റായ റേഷൻ കാർഡ് നമ്പർ നൽകിയ 5 അപേക്ഷകളും സ്ഥല പരിശോധന പൂർത്തിയാകാത്ത 51 അപേക്ഷകളും ഇവിടെയുണ്ട്. അർഹരാണെന്ന് കണ്ടെത്തിയ മുഴുവൻ അപ്പീൽ അപേക്ഷകർക്കും ഉടനടി തന്നെ ദുരിതാശ്വാസ സഹായവും നൽകും.