കോലഞ്ചേരി:പൂത്തൃക്ക – കോട്ടൂർ പാറേക്കാട്ടിക്കവലയിലെ കോൾഡ് സ്റ്റോറേജിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആഴ്ചകൾ പഴകിയ 45 കിലോ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. മാസങ്ങളായി ശുചീകരണം നടത്താതെ അഴുകിയ മാംസ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി രോഗാണു സംക്രമണ സാധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള ഫ്രീസറിലാണ് മാംസ ഇനങ്ങൾ സൂക്ഷിച്ചിരുന്നത്. ലൈസൻസില്ലാതെ പ്രവർത്തിച്ചു വന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല എന്ന് അന്വേഷണത്തിൽ ബോധ്യമായി.
കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ട് പ്രവർത്തിച്ചു വന്ന വിവിധ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. കാലഹരണപ്പെട്ട ലൈസൻസുമായി പ്രവർത്തിക്കുക, മാസങ്ങളായി അടുക്കള ശുചിയാക്കാതിരിക്കുക, മാലിന്യസംസ്കരണസംവിധാനം ഇല്ലാതിരിക്കുക, പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാതിരിക്കുക എന്നീ പോരായ്മകൾ പരിഹരിക്കുന്നതിനു വേണ്ടി 8 സ്ഥാപനങ്ങൾക്ക്‌ അധികൃതർ നോട്ടീസ് നൽകി. നോട്ടീസ് കാലാവധി ക്ക് ശേഷം ഈ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ വീണ്ടും വിലയിരുത്തൽ പരിശോധന നടത്തും.
4 ഹോട്ടലുകളിൽ നിന്നും വില്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.
വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതിൽ 16 പേരും ഹെൽത്ത് കാർഡ് ഇല്ലാതെയാണ് ഭക്ഷണം കൈകാര്യം ചെയ്തിരുന്നത് എന്ന് കണ്ടെത്തി. ത്വക് രോഗവുമായി പാചകവൃത്തിയിലേർപ്പെട്ടിരുന്ന 3 പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കി.

മുൻപ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ട ടൗണിലെ 2 ഹോട്ടലുകൾക്ക് പിഴ ചുമത്തി.

പൂത്തൃക്ക ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എ.സതീഷ്കുമാർ, കെ.കെ.സജീവ്, എസ്.നവാസ്, പി.എസ്. ലിസ്സി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഭക്ഷണ-പാനീയ വില്പന കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജേക്കബ് അറിയിച്ചു.