റോഡപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവർത്തകർക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ നിയമക്കുരുക്കുകൾ ഉണ്ടാകുമെന്ന ഭയത്താൽ പലരും ഇതിന് മടിക്കുന്നു. ഇതിന് മാറ്റമുണ്ടാവുന്നതോടെ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കനിവ് 108 സൗജന്യ ആംബുലൻസ് സേവനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹജീവി സ്‌നേഹം ഉയർത്തിപ്പിടിച്ച് പൊതുജനം സർക്കാർ നടപ്പാക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനവുമായി സഹകരിക്കണം. സമയനഷ്ടമില്ലാതെ വിദഗ്ധ ചികിത്‌സ ഉറപ്പാക്കും വിധമാണ് സർക്കാർ സമഗ്ര ട്രോമ കെയർ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

സൗജന്യ ആംബുലൻസ് ശൃംഖലയ്‌ക്കൊപ്പം അടിയന്തരചികിത്‌സ ഫലപ്രദമായി നൽകാനാവുംവിധം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, 48 മണിക്കൂറിനകം സൗജന്യ വിദഗ്ധ ചികിത്‌സ ഉറപ്പാക്കുന്ന ഗോൾഡൻ അവർ ട്രീറ്റ്‌മെന്റ് പാക്കേജ്, പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള ബോധവത്കരണവും പരിശീലനവും തുടങ്ങി നിരവധി ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

315 ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 101 ആംബുലൻസുകളാണ് വിന്യസിക്കുക. ഒക്‌ടോബർ മുതൽ പദ്ധതി പൂർണ പ്രവർത്തനം ആരംഭിക്കും. സ്ഥിരമായി അപകടം നടക്കുന്ന ബ്‌ളാക്ക് സ്‌പോട്ടുകളിലാവും ആംബുലൻസുകൾ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പറിൽ വിളിച്ചും മൊബൈൽ ആപ്പ് മുഖേനയും ആംബുലൻസിന്റെ സേവനം തേടാനാവും. 70 എമർജൻസി റെസ്‌പോൺസ് ഉദ്യോഗസ്ഥർ അടങ്ങുന്ന കാൾ സെന്റർ 24 മണിക്കൂർ പ്രവർത്തിക്കും.

ആരോഗ്യ വകുപ്പിനൊപ്പം റവന്യു, പോലീസ്, ഗതാഗത വകുപ്പുകളും സഹകരിച്ചു പ്രവർത്തിക്കും. തെലങ്കാനയിലെ ജി വി കെ എമർജെൻസി മാനേജ്‌മെന്റ് ആന്റ് റിസർച്ച് സെന്ററിനാണ് നടത്തിപ്പ് ചുമതല. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പദ്ധതി ഏകോപനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംബുലൻസിന്റെ താക്കോൽ കൈമാറ്റവും ഫ്‌ളാഗ് ഓഫും സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി നിർവഹിച്ചു.

വാഹനാപകട മരണ നിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ഭാഗമായി സ്ഥിരം ട്രോമ കെയർ പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന കേന്ദ്രം ടാറ്റാ ട്രസ്റ്റാണ് സൗജന്യമായി ഒരുക്കിത്തരുന്നത്. ജീവനക്കാർക്ക് പുറമെ പൊതുജനങ്ങളിലേക്കും പരിശീലനം വ്യാപിപ്പിക്കും. പത്ത് മാസത്തിനുള്ളിൽ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമഗ്ര ട്രോമ കെയർ പദ്ധതിയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ എം പാനൽ ചെയ്ത് ഉൾപ്പെടുത്തും. ആശുപത്രികളിൽ നിലവിലുള്ള ആംബുലൻസുകൾ കൃത്യമായി വിന്യസിക്കും. ആശുപത്രികളിലെ എമർജൻസി മെഡിക്കൽ കെയർ സംവിധാനം ശക്തിപ്പെടുത്തും. താലൂക്ക് തലം വരെ ആശുപത്രികളിൽ ആധുനിക ട്രോമ കെയർ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കെ. എം. എസ്. സി. എൽ എം. ഡി ഡോ. ശർമിള മേരി ജോസഫ്, ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ. എൽ. സരിത, ജി. വി. കെ പ്രതിനിധി നാഗരാജു, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.