കൊല്ലം: ബോക്‌സിംഗ് റിംഗില്‍ ലോകചാമ്പ്യനുമായി ഏറ്റുമുട്ടി മന്ത്രി. നോക്കൗട്ട് പഞ്ചില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് വിജയിച്ചത്. ബോക്‌സിംഗ് മുന്‍ ലോക ചാമ്പ്യന്‍ കെ സി ലേഖ മന്ത്രിയുടെ കൈപിടിച്ചുയര്‍ത്തിയപ്പോള്‍ തുടക്കമായത് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ബോക്‌സിംഗ് അക്കാദമിക്കായിരുന്നു.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരിനാട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങിയ അക്കാഡമി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് നാടിന് സമര്‍പ്പിച്ചത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള പരിശീലനം നല്‍കി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. 25 ലക്ഷം രൂപ ചെലവില്‍ തുടങ്ങിയ സംരംഭത്തിന് കെ സി ലേഖയപ്പോലുള്ള രാജ്യാന്തര നിലവാരമുള്ള പരിശീലകരുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. ബോക്‌സിംഗ് പരിശീലനത്തിന് കെ സി ലേഖ തുടക്കമിട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്,  പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍, മറ്റു ജനപ്രതിനിധികള്‍, സംസ്ഥാന ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറി ഡോ സി ബി റെജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.