‘മതേതരത്വം: സങ്കൽപവും യാഥാർഥ്യവും’ സെമിനാർ സംഘടിപ്പിച്ചു

മതേതരത്വത്തിന്റെ സന്ദേശം പാട്ടിലൂടെ വിദ്യാർഥികളെ ഉത്ബോധിപ്പിച്ച് തുറമുഖ-പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ: വനിതാ കോളേജിൽ ‘മതേതരത്വം: സങ്കൽപവും യാഥാർഥ്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് സെമിനാറിന്റെ സന്ദേശം ഗാനത്തിലൂടെ പ്രകടിപ്പിച്ച് വിദ്യാർഥികളെ അദ്ദേഹം കൈയിലെടുത്തത്.

കൈയടികളോടെ കുട്ടികൾ ഗാനം ഏറ്റെടുത്തശേഷമാണ് അദ്ദേഹം വിശദമായ പ്രഭാഷണത്തിലേക്ക് കടന്നത്. ‘കുറി വരച്ചാലും, കുരിശു വരച്ചാലും കുമ്പിട്ടുനിസ്‌കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്’ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം പാടിയത്. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണം ഗാന്ധിയൻ ദർശനങ്ങൾ വിസ്മരിച്ച് സഞ്ചരിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്കുശേഷം കോളേജിലെ വിദ്യാർത്ഥിനികൾക്കായി ശുചിത്വ ബോധവൽകരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം എങ്ങനെ കുറയ്ക്കണമെന്നതിനെക്കുറിച്ച് ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഷീബ പ്യാരേലാൽ ക്ലാസെടുത്തു. പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ എന്നിവയുടെ ദൂഷ്യവശങ്ങളും തുണിസഞ്ചി ജീവിതത്തിന്റെ ഭാഗമാക്കി ഹരിതചട്ടം പാലിക്കേണ്ട ആവശ്യത്തെക്കുറിച്ചും ബോധവൽകരണം നൽകി.