വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ട് മന്ത്രിസഭാ തീരുമാനമായി.

പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500/- രൂപ എന്നത് 250/- രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500/ രൂപ എത് 500/ രൂപയായും പുതുക്കി നിശ്ചയിച്ചു.

അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 2000/രൂപ എന്നത് 1000/- രൂപയായും കുറച്ച് നിശ്ചയിച്ചിട്ടുണ്ട്.
കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000/- രൂപ എന്നത് 1000/- രൂപയാക്കി കുറച്ചു.

അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000/- രൂപ മുതല്‍ 2000/- രൂപ വരെയുള്ളത് 1500/ രൂപയായും  മീഡിയം/ ഹെവി വെഹിക്കിളുകള്‍ക്ക്  2000/- മുതല്‍ 4000/- രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി.

അപകടകരമായ ഡ്രൈവിംഗിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000/- രൂപ, കൂടിയത് 5000/- രൂപ എന്നത് പൊതുവായി 2000/-  രൂപയായി നിശ്ചയിച്ചു. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 10000/- രൂപ എന്നത് 5000/- രൂപയായി പുതുക്കി നിശ്ചയിച്ചു.
പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000/- രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 10000/ രൂപയായും നിശ്ചയിച്ചു.

റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000/- രൂപ എന്നത് 2000/- രൂപയായി കുറച്ചു.
പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ 10000 / രൂപ എന്നത് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ / ടു വീലര്‍ & ത്രീ വീലര്‍ ആദ്യകുറ്റത്തിന് 3000 / രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 7500/- രൂപയായും നിജപ്പെടുത്തി.

അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ  എന്ന നിരക്കില്‍) പരമാവധി 20000/- രൂപ എന്നത്  (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500/- രൂപ  എന്ന നിരക്കില്‍) പരമാവധി 10000/- രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 40000/- രൂപ എന്നത് 20000/- രൂപയായി കുറച്ചു.

അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200/ രൂപ വീതം എന്നത് 100/ രൂപയായി കുറച്ചു നിശ്ചയിച്ചു.
സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും കുറച്ചു നിശ്ചയിച്ചു.

ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000/- രൂപ എന്നത് 5000/- രൂപയായി കുറച്ചു.
ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല. 2000 / രൂപ. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ 4000 /- രൂപയാവും പിഴ.

രജിസ്റ്റര്‍ ചെയ്യാതെ / ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2000/- രൂപ എന്നത് 3000/- രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.
ഇവിടെ സൂചിപ്പിക്കാത്ത മറ്റ് വകുപ്പുകളില്‍ 01.09.2019 മുതല്‍ നിലവില്‍ വന്ന നിരക്ക് തന്നെ തുടരുന്നതാണ്.