വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനും കൊറിയയും സന്ദർശിക്കും. നവംബർ 24 മുതൽ 30 വരെ ജപ്പാനിലും ഡിസംബർ ഒന്നു മുതൽ നാല് വരെ കൊറിയയിലുമാണ് പരിപാടികൾ. 23ന് ശനിയാഴ്ച മുഖ്യമന്ത്രി ജപ്പാനിലേക്ക് യാത്രതിരിക്കും. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.

ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാൻ സർക്കാരിലെ മന്ത്രിമാരുമായും കൂടിക്കാഴ്ചകളുണ്ട്. ഒസാക്ക സർവകലാശാല, ഷൊനാൻ ഗവേഷണ കേന്ദ്രം, സകെമിനാറ്റോ തുറമുഖം, സാനിൻ മേഖലയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവ മുഖ്യമന്ത്രി സന്ദർശിക്കും. ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി (ജൈക്ക), നിസ്സാൻ, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും ഷിമെയ്ൻ ഗവർണറുമായും മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. ജപ്പാനിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.
കൊറിയയിൽ കൊറിയ ട്രേഡ് ഇൻവെസ്റ്റ്‌മെന്റ് പ്രോമോഷൻ ഏജൻസിയുമായി മുഖ്യമന്ത്രി ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

കൊറിയയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ച് ‘കേരളത്തിൽ നിക്ഷേപിക്കുക’ എന്ന ബാനറിൽ സോളിൽ കേരളത്തിന്റെ  നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ  ഭാഗമായുണ്ട്. എൽജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവൻമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. കേരളത്തിന്റെ ആയുർവേദം ടൂറിസത്തിന്റെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള ചർച്ചകളും നിശ്ചയിച്ചിട്ടുണ്ട്. കൊറിയയുടെ സാംസ്‌കാരിക – സ്‌പോർട്‌സ് – ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികളുമായും മുഖ്യമന്ത്രി സംസാരിക്കും. കൊറിയയിലും മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സന്ദർശിക്കും. ബുസാനിലെ കൊറിയ മാരിട്ടൈം ആന്റ് ഓഷ്യൻ യൂണിവേഴ്‌സിറ്റി ഉൾപ്പടെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.