അയ്യനെകാണാന്‍ എത്തുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്പി ഭക്തരുടെ മനസുനിറിയ്ക്കുകയാണ് ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന അന്നദാന മണ്ഡപം.ശുചീകരണത്തിന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് എടുക്കുന്ന ഇടവേള മാറ്റിനിര്‍ത്തിയാല്‍ 24 മണിക്കൂറും ഇവിടെ ഭക്ഷണം ലഭിക്കും. ഓരേസമയം രണ്ടായിരം പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രഭാത ഭക്ഷണം ഏഴ് മുതല്‍ 11 വരെ: രാവിലെ ഏഴുമണിമുതല്‍  പ്രാഭാതഭക്ഷണം ലഭിക്കും. വിളമ്പുന്നത് ഉപ്പുമാവും കടലക്കറിയും കുടിക്കാന്‍ ചുക്കുകാപ്പിയുമാണ്. വിശപ്പുമായെത്തുന്ന എല്ലാവര്‍ക്കും 11 മണിവരെ വിളമ്പും. അതിനുശേഷം ഹാളും പരസരവും വൃത്തിയാക്കിയശേഷം ഉച്ചഭക്ഷണമാണ്.

ഉച്ചഭക്ഷണം 12 മുതല്‍ മൂന്നുവരെ: വിഭവ സമൃദ്ധമായ ഊണാണ് ഉച്ചയ്ക്ക് 12 മണിമുതല്‍ വിളമ്പുക. ചോറിനൊപ്പം സാമ്പാറും അവയിലും തോരനും അച്ചാറും ആദ്യവട്ടം വിളമ്പും. രണ്ടാംവട്ടം ചോറും രസവുമാണ് വിളമ്പുക. മൂന്നുമണിവരെ ഉച്ചഭക്ഷണം ലഭിക്കും.

രാത്രിഭക്ഷണം വൈകിട്ട് ഏഴുമുതല്‍ 11 വരെ: സന്ധ്യയ്ക്ക് ഏഴ് മണിമുതല്‍ രാത്രി ഭക്ഷണം വിളമ്പിത്തുടങ്ങും. കഞ്ഞിയും പയര്‍കറിയും അച്ചാറുമാണ് കഴിക്കാന്‍ നല്‍കുന്നത്. രാത്രി 11 മണിവരെ ഇത് നല്‍കും.

രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ലഘുഭക്ഷണം:
രാത്രി 12 മണിമുതല്‍ ലഘുഭക്ഷണവും അന്നദാന മണ്ഡപത്തില്‍ ലഭിക്കും. ഉപ്പുമാവും ഉള്ളിക്കറിയും ചുക്കുകാപ്പിയുമാണ് കഴിക്കാന്‍ നല്‍കുക. പുലര്‍ച്ചെ അഞ്ച് മണിവരെ ഇത് ലഭിക്കും.