കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌ക്കാരം പതിനെട്ടിന്റെ നിറവിൽ.2002ല്‍ ടി വി ചന്ദ്രന്റെ ഡാനിക്ക് ലഭിച്ച അംഗീകാരത്തോടെ  ആരംഭിച്ച പ്രേക്ഷക പുരസ്‌കാരത്തിനാണ് ഇരുപത്തി നാലാമത്‌ മേളയിൽ പതിനെട്ടു വയസ്സ് പൂർത്തിയാകുന്നത്.സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു പ്രേക്ഷകസമൂഹത്തിന്റെ വളര്‍ച്ചയ്ക്കുകൂടി സഹായകമാകുന്ന രീതിയിലാണ് ഈ പ്രേക്ഷക പുരസ്‌കാരം അക്കാദമി ഏർപ്പെടുത്തിയിരിക്കുന്നത്.പ്രേക്ഷകർക്ക് പ്രാധാന്യം നൽകുന്ന ഈ സംവിധാനം ലോകത്തെ പല മേളകൾക്കും ഇതിനകം മാതൃകയായിട്ടുണ്ട്.

പ്രേക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി ഫെസ്റ്റിവല്‍ ഓട്ടോ സംവിധാനവും 2007ല്‍ ഏര്‍പ്പെടുത്തി.ഐ.എഫ്.എഫ്.കെയെ മാതൃകയാക്കി പിന്നീട് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ സംവിധാനം ആരംഭിച്ചു.

ചലച്ചിത്രോത്സവ സംഘാടനം അക്കാദമി ഏറ്റെടുത്ത ആദ്യ വര്‍ഷം തന്നെ മത്സരവിഭാഗത്തിനും തുടക്കമിട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സംഘാടനം വഴി ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ ഏജന്‍സിയായ ഫിയാഫിന്റെ (എഫ്.ഐ.എ.പി.എഫ്) കോംപറ്റിറ്റീവ് (സ്‌പെഷ്യലൈസ്ഡ്) അക്രഡിറ്റേഷന്‍ നേടിയെടുക്കാനും സാധിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കലണ്ടറില്‍ ഐ.എഫ്.എഫ്.കെ പ്രതിഷ്ഠിക്കപ്പെട്ടു.

മരണവീട്ടിലെ ജീവിതക്കാഴ്ചകളുമായി ‘ദ ഫ്യൂണറല്‍’

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഒരു മരണ വീട്ടിലെ ജീവിതക്കാഴ്ചയുടെ നേര്‍വിശേഷങ്ങളുമായി സീമാ പഹ്‌വയുടെ’ ദി ഫ്യൂണറല്‍’ രാജ്യാന്തര ചലച്ചിത്രമേളയില്‍. ഗോവ, ബോംബൈ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

കുടുംബനാഥന്റെ മരണശേഷം കുടുംബാംഗങ്ങള്‍ പതിമൂന്ന് ദിവസത്തേക്ക് ആചാരങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും വേണ്ടി ഒത്തുചേരുന്നതും തുടര്‍ന്ന് കുടുംബത്തില്‍ ഉണ്ടാകുന്ന പരിവർത്തനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ത്യന്‍ മധ്യവര്‍ഗകുടുംബത്തിന്റെ ജീവിതാവസ്ഥയുടെ രാഷ്ട്രീയമാണ് ചിത്രം അനാവരണം ചെയുന്നത്.ഹം ലോക് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തിളങ്ങിയ സീമ പഹ്വ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദ ഫ്യൂണറല്‍ .